സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി നിയന്ത്രണങ്ങൾ കർശനമാക്കാൻ എക്സൈസ് വകുപ്പിന്റെ നീക്കം. മദ്യം വാങ്ങാൻ എത്തുന്നവർക്ക് 23 വയസ്സ് പൂർത്തിയായിരിക്കണമെന്ന നിലവിലെ നിയമം അടിവരയിട്ട് നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി കർണാടകയിൽ നിലവിലുള്ള ‘നോ ഐഡി നോ എൻട്രി’ (No ID, No Entry) മാതൃക കേരളത്തിലും നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. കൗണ്ടറുകളിൽ മദ്യം വാങ്ങാൻ എത്തുന്നവരുടെ പ്രായത്തിൽ നേരിയ സംശയം തോന്നിയാൽ പോലും ഔദ്യോഗിക തിരിച്ചറിയൽ രേഖ ആവശ്യപ്പെടാൻ ജീവനക്കാർക്ക് അധികാരം നൽകുന്നതാണ് പുതിയ പരിഷ്കാരം.
എക്സൈസ് വകുപ്പ് തയ്യാറാക്കിയ ഇതുസംബന്ധിച്ച ഫയൽ എക്സൈസ് മന്ത്രി ഒപ്പുവെച്ച ശേഷം ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയിലാണ്. മുഖ്യമന്ത്രിയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ സംസ്ഥാനത്തെ ബെവ്കോ ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ഈ നിബന്ധന കർശനമായി നടപ്പിൽ വരും. യുവാക്കളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന വ്യാപകമാക്കുന്നു എന്ന ആക്ഷേപങ്ങൾ ശക്തമാകുന്നതിനിടെയാണ് പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്.
സംസ്ഥാനത്ത് മുൻപ് മദ്യം വാങ്ങാനുള്ള പ്രായപരിധി 18 വയസ്സായിരുന്നു. പിന്നീട് വന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ഇത് 21 വയസ്സാക്കി ഉയർത്തിയത്. തുടർന്ന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അബ്കാരി നിയമം ഭേദഗതി ചെയ്തുകൊണ്ട് പ്രായപരിധി 23 വയസ്സായി വീണ്ടും വർദ്ധിപ്പിച്ചു. എന്നാൽ, 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകില്ലെന്ന ഉത്തരവ് നിലവിലുണ്ടായിരുന്നെങ്കിലും മിക്ക ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ഇത് കൃത്യമായി പരിശോധിക്കാറില്ലെന്ന വ്യാപക പരാതി ഉയർന്നിരുന്നു. നിയമം കടലാസിൽ ഒതുങ്ങുന്നു എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ‘നോ ഐഡി നോ എൻട്രി’ എന്ന കടുത്ത നിലപാടിലേക്ക് പോകാൻ എക്സൈസ് വകുപ്പ് തീരുമാനിച്ചത്.
പുതിയ അടിയന്തര മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായം തെളിയിക്കുന്ന ആധാർ കാർഡോ, വോട്ടർ ഐഡിയോ, ഡ്രൈവിംഗ് ലൈസൻസോ കയ്യിലില്ലെങ്കിൽ ആവശ്യപ്പെടുന്ന പക്ഷം മദ്യം നൽകാതെ തിരിച്ചയക്കാൻ ഔട്ട്‌ലെറ്റ് ജീവനക്കാർക്ക് നിർദ്ദേശം നൽകും. കർണാടകയിൽ പബ്ബുകളിലും ബാറുകളിലും പ്രായപൂർത്തിയാകാത്തവർ കയറുന്നത് തടയാൻ ഈ രീതി വിജയകരമായി നടപ്പാക്കുന്നുണ്ട്. ഇതേ മാതൃക പിന്തുടരുന്നതിലൂടെ കലാലയ വിദ്യാർത്ഥികളും യുവാക്കളും ലഹരി ഉപയോഗത്തിലേക്ക് തിരിയുന്നത് വലിയൊരു പരിധി വരെ തടയാൻ കഴിയുമെന്നാണ് എക്സൈസ് വകുപ്പിന്റെ പ്രതീക്ഷ. നിയമം ലംഘിച്ച് പ്രായപരിധി കുറഞ്ഞവർക്ക് മദ്യം വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളും വിജ്ഞാപനത്തിൽ ഉണ്ടായേക്കുമെന്നാണ് വിവരങ്ങൾ.









