തിരുവനന്തപുരം: ഒക്ടോബറിൽ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ വേദികളിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഇടപിടിച്ചു. ലോകകപ്പ് സന്നാഹമത്സരത്തിനാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്നത്. ഇന്ന് ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമായത്. ബിസിസിഐ സെക്രട്ടറി ജെയ് ഷായാണ് വേദികളുടെ പട്ടിക പുറത്തുവിട്ടത്. മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്, ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ, ഐസിസി സിഇഒ ജെഫ് അലാർഡിസ് എന്നിവരും ചടങ്ങിലുണ്ടായിരുന്നു.
ഇന്ത്യ 1983 ൽ ആദ്യമായി ലോകകപ്പ് നേടിയതിന്റെ നാൽപതാം വാർഷികത്തിലാണ് രാജ്യം മറ്റൊരു ലോകകപ്പിന് വേദിയാവുന്നത്.ഇന്ത്യ – പാകിസ്താൻ മത്സരം ഒക്ടോബർ 15ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കും. ഒക്ടോബർ അഞ്ചിന് നടക്കുന്ന ഉദ്ഘാടന മത്സരവും നവംബർ 19ന് നടക്കുന്ന ഫൈനൽ മത്സരവും ഗുജറാത്ത് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കും. ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലാണ് ഉദ്ഘാടനമത്സരം അരങ്ങേറുക. അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയയ്ക്കെതിരെ ആതിഥേയരായ ഇന്ത്യ ഒക്ടോബർ 8 ന് ചെന്നൈയിൽ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങും.അഹമ്മദാബാദ്, മുംബൈ, കൊൽക്കത്ത എന്നിവർക്ക് പുറമെ ചെന്നൈ ചെപ്പോക്ക്, ധരംശാല, ഡൽഹി, ഹൈദരാബാദ്, ലക്നൗ, പൂനെ, ബംഗളൂരു നഗരങ്ങളിലും ലോകകപ്പ് നടക്കും.
റൗണ്ട് റോബിൻ നോക്ക് ഔട്ട് ഫോർമാറ്റിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പത്ത് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെൻറിൽ 48 മത്സരങ്ങളുണ്ട്. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുമെന്നതാണ് ഈ റൗണ്ടിൻറെ പ്രത്യേകത. റൗണ്ട് റോബിൻ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന നാല് ടീമുകൾ സെമി ഫൈനലിന് യോഗ്യത നേടും.
Discussion about this post