മുംബൈ: വികസന കുതിപ്പിന്റെ അടയാളമായി ഇനി വീർ സവർക്കർ സേതുവും. വെർസോവ -ബാന്ദ്ര കടൽപാലത്തിനാണ് സ്വാതന്ത്ര്യ സമര നായകൻ വീർ സവർക്കറുടെ പേര് നൽകിയത്. തീരുമാനത്തിന് മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകി. വീർ സവർക്കർ സേതുവിനെ മുംബൈ ട്രാൻസ് ഹാർബറിലേക്ക് ബന്ധിപ്പിക്കുന്ന പാലത്തിന് അടൽ ബിഹാരി വാജ്‌പേയി സ്മൃതി നവ സേവാ അടൽ സേതു എന്നും പേര് നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം വീർ സവർക്കറുടെ 140 ാം ജൻമവാർഷികത്തിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഇക്കാര്യം പ്രഖ്യാപിത്. തീരമേഖലാ റോഡ് പദ്ധതിയുടെ ഭാഗമായിട്ടാണ് വെർസോവ ബാന്ദ്ര കടൽപാലം യാഥാർത്ഥ്യമായത്. അന്ധേരിയെ ബാന്ദ്ര-വോർളിയുമായി ബന്ധിപ്പിക്കുന്നതാണ് 17 കിലോമീറ്റർ ദൈർഘ്യമുളള പാലം.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപാലമാണ് മുൻപ്രധാനമന്ത്രി വാജ്‌പേയിയുടെ പേര് നൽകിയിരിക്കുന്ന മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് കടൽപാലം. മുംബൈയെയും നവി മുംബൈയെയും ബന്ധിപ്പിക്കുന്ന ഈ പാലം ഡിസംബറോടെ നിർമാണം പൂർത്തിയാക്കും.
40,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകിയതായി ഏക്‌നാഥ് ഷിൻഡെ അറിയിച്ചു. 1,20,000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതികളാണിത്. നേരിട്ടുളള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്ര വീണ്ടും ഒന്നാമത് എത്തിയെന്നും നിരവധി വ്യവസായ സ്ഥാപനങ്ങൾ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
Discussion about this post