ചെന്നൈ : അഴിമതിക്കേസിൽ അറസ്റ്റിലായ സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കിയതായി ഗവർണർ ആർവി രവി അറിയിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള മന്ത്രിയെയാണ് മന്ത്രിസഭയിൽ നിന്ന് നീക്കിയത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിയാലോചന നടത്താതെയായിരുന്നു തീരുമാനം. ഈ സാഹചര്യത്തിൽ ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് തമിഴ്നാട് സർക്കാർ.
ജോലിക്ക് കോഴ വാങ്ങിയെന്ന കേസും കള്ളപ്പണം വെളുപ്പിക്കലുമടക്കമുളള ആരോപങ്ങൾ നേരിടുന്ന വ്യക്തി മന്ത്രിസഭയിൽ തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കും. ഈ സാഹചര്യത്തിലാണ് ഗവർണർ സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് അടിയന്തര പ്രാബല്യത്തിൽ പിരിച്ചുവിട്ടത് എന്ന് ഗവർണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഈ മാസം ആദ്യമാണ് ജോലിക്ക് കോഴ വാങ്ങിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി കോടതി ജൂലൈ 12 വരെ നീട്ടിയിരിക്കുകയാണ്.
എന്നാൽ മന്ത്രിയെ നീക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു.
Discussion about this post