പാരീസ്: യുവ ഡ്രൈവർ പോലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിന് അയവില്ല. അൾജീരിയൻ വംശജനായ 17 കാരൻ നഹെൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ആയിരക്കണക്കിന് യുവാക്കൾ തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയത്. നഹെലിന് നീതി നൽകണമെന്നാണ് ഇവരുടെ ആവശ്യം
ഇതുവരെ 875 പേരെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. അക്രമങ്ങളിൽ 200 ലധികം പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. യുവാക്കൾ കൊളുത്തിവിട്ട പ്രതിഷേധം ഫ്രാൻസിലെമ്പാടും പടരുകയാണ്. തെരുവിൽ കലാപത്തിന് ഇറങ്ങാതെ യുവാക്കൾ വീടുകളിൽ തന്നെ കഴിയണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അഭ്യർത്ഥിച്ചു. കലാപം വ്യാപിക്കുന്നത് തടയാനായി രാത്രി ഗതാഗതം ഉൾപ്പെടെ നിരോധിച്ചിട്ടുണ്ട്.
കലാപ സാദ്ധ്യത വർദ്ധിപ്പിക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിന്ന് ഒഴിവാക്കണമെന്നും മാക്രോൺ അഭ്യർത്ഥിച്ചു. നഗരം ശാന്തമാകുന്നത് വരെ കുട്ടികളെ പുറത്തുവിടരുതെന്ന് ഫ്രഞ്ച് മന്ത്രി ഒലിവിയർ ക്ലീനും മാതാപിതാക്കളോട് നിർദ്ദേശിച്ചു. പ്രാദേശിക സമയം രാത്രി ഒൻപത് മണിയോടെ ബസ് സർവ്വീസുകളും ട്രാം സർവ്വീസും അവസാനിപ്പിക്കാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. തുടർച്ചയായ നാലാം ദിവസവും സംഘർഷമുണ്ടാകുന്നത് തടയാൻ ലക്ഷ്യമിട്ടാണ് നിർദ്ദേശം.
ഗതാഗത നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നഹെലിനെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്. ജസ്റ്റീസ് ഫോർ നഹെൽ എന്ന മുദ്രാവാക്യമുയർത്തി പ്ലക്കാർഡുകളും ബാനറുകളുമായിട്ടാണ് യുവാക്കൾ തെരുവിലിറങ്ങുന്നത്. മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാർ പലയിടത്തും തീവെയ്പ് ഉൾപ്പെടെ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
Discussion about this post