ലണ്ടൻ : യുകെയിൽ ഭാര്യയെയും രണ്ട് മക്കളെയും കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സാജുവിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. 2022 ഡിസംബർ 15 ലെ ദൃശ്യങ്ങളാണ് നോർത്താംപ്ടൺ പോലീസ് പുറത്തുവിട്ടത്. വൈക്കം സ്വദേശി അഞ്ജു(35), മക്കളായ ജാൻവി (4), ജീവ(6) എന്നിവർക്ക് പരിക്കേറ്റുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വീട്ടിലേക്കെത്തുന്നത്. കണ്ണൂർ പടിയൂർ സ്വദേശി സാജുവിനെ (52) നോർത്താംപ്ടണിലെ വീട്ടിൽ വെച്ച് പോലീസ് കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങളാണിത്.
വാതിൽ പൊളിച്ച് പോലീസ് അകത്തേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. പോലീസ് എത്തുമ്പോൾ ഇയാൾ കത്തി പിടിച്ച് ഇരിക്കുകയായിരുന്നു. സാജുവിനോട് കത്തി താഴെയിടാൻ പോലീസ് നിരവധി തവണ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതെ തന്നെ വെടിവയ്ക്കാൻ പറഞ്ഞ് ഇയാൾ അലറുകയായിരുന്നു. തുടർന്ന് ടേസർ തോക്ക് ഉപയോഗിച്ചു സാജുവിനെ പോലീസ് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ബോഡിക്യാമിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
അഞ്ജുവിന് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കൊണ്ടെത്തിച്ചത്. സംഭവം നടക്കുന്ന ദിവസം വീട്ടിൽ മദ്യപിച്ചെത്തിയ സാജു അഞ്ജുവിനെ ആദ്യം കൊലപ്പെടുത്തി. തുടർന്ന് നാല് മണിക്കൂർ ആലോചിച്ച ശേഷമാണ് കുട്ടികളെ കൊന്നത് എന്ന് പ്രതി മൊഴി നൽകി. തുടർന്നാണ് പ്രതിക്ക് 40 വർഷം കഠിന തടവ് കോടതി വിധിച്ചത്.
Discussion about this post