ന്യൂഡൽഹി : 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും മുന്നോടിയായി ശക്തമായ നീക്കങ്ങൾ നടത്തി ബിജെപി. നാല് സംസ്ഥാനങ്ങൾക്ക് പുതിയ പാർട്ടി അദ്ധ്യക്ഷന്മാരെ നിയോഗിച്ചു. തെലങ്കാന, ആന്ധ്രാ പ്രദേശ്, ഝാർഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ അദ്ധ്യക്ഷന്മാരെ നിയോഗിച്ചത്.
കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡിയെയാണ് തെലങ്കാനയിലെ പാർട്ടി അദ്ധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. ബണ്ഡി സഞ്ജയെ സ്ഥാനത്ത് നിന്ന് മാറ്റി. ആന്ധ്രയുടെ അദ്ധ്യക്ഷനായി ഡി പുരന്തേശ്വരിയെ നിയോഗിച്ചു. മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയാണ് ഝാർഖണ്ഡ് അദ്ധ്യക്ഷൻ. സുനിൽ ഝാക്കർ പഞ്ചാബിലെ പാർട്ടി അദ്ധ്യക്ഷൻ ആകും. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡിയെ പാർട്ടി ദേശീയ നിർവാഹക സമിതി അംഗമായും പാർട്ടി നിയമിച്ചു.
തെലങ്കാനയിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാനായി ബിജെപി എംഎൽഎയും മുൻ തെലങ്കാന മന്ത്രിയുമായ എട്ടല രാജേന്ദറിനെ നിയമിച്ചു.
മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ട് ബിജെപി സംസ്ഥാനങ്ങളിൽ പ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ്.
Discussion about this post