ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) ഹാക്കിങ് തടയാൻ പ്രത്യേക സാങ്കേതിക വിദ്യ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് പണം തട്ടിയെന്ന പരാതിയിൽ കാസർകോട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് ബി.എം. ജമാലിനെതിരെ നടപടിക്കൊരുങ്ങി കെപിസിസി. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥികളിൽ നിന്നും യുഡിഎഫ് മണ്ഡലം കമ്മിറ്റികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. സംഭവത്തിൽ ജമാലിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് യുഡിഎഫ് കാസർകോട് ജില്ലാ കമ്മിറ്റി, യുഡിഎഫ് സംസ്ഥാന നേതൃത്വത്തിനും കെപിസിസി പ്രസിഡന്റിനും ഔദ്യോഗികമായി പരാതി നൽകി.
തിരഞ്ഞെടുപ്പിൽ ബിജെപി ഇവിഎം ഹാക്ക് ചെയ്യാൻ പദ്ധതിയിടുന്നുണ്ടെന്നും ഇത് തടയാൻ ത തന്റെ പക്കൽ അത്യാധുനിക സാങ്കേതികവിദ്യയും വിദഗ്ദ്ധ സംഘവുമുണ്ടെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്. കാസർകോട്, ഉദുമ, മഞ്ചേശ്വരം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളെയും ഭാരവാഹികളെയുമാണ് ഇയാൾ പ്രധാനമായും സമീപിച്ചത്. ഓരോ മണ്ഡലത്തിൽ നിന്നും ഹാക്കിങ് പ്രതിരോധത്തിനായി 40 ലക്ഷം രൂപ വീതമാണ് ആവശ്യപ്പെട്ടിരുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഇതുപ്രകാരം കാസർകോട്, ഉദുമ മണ്ഡലങ്ങളിൽ നിന്ന് ബി.എം. ജമാൽ വലിയ തുക കൈപ്പറ്റിയതായി പരാതിയിൽ വ്യക്തമാക്കുന്നു. മഞ്ചേശ്വരം മണ്ഡലത്തിൽ ഇവിഎം ഹാക്കിങ് വഴി സ്ഥാനാർത്ഥി അയ്യായിരത്തിലധികം വോട്ടുകൾക്ക് തോൽക്കുമെന്നും, തനിക്കൊപ്പം ഉള്ള സാങ്കേതിക വിദഗ്ദ്ധരെ ഉപയോഗിച്ച് ഇത് മറികടക്കാമെന്നും വാഗ്ദാനം നൽകി പണം തട്ടാൻ ശ്രമിച്ചതായും നേതാക്കൾ ആരോപിക്കുന്നു.










