ഐഫോൺ ഓൺലൈനിൽ ഓർഡർ ചെയ്ത ഉപഭോക്താവിന് താടിയിൽ തേക്കുന്ന എണ്ണ (Beard growth oil) നൽകിയ സംഭവത്തിൽ ഇ-കൊമേഴ്സ് പ്രമുഖരായ ഫ്ലിപ്കാർട്ടിനും തേഡ് പാർട്ടി വിൽപനക്കാരനും കനത്ത പിഴ വിധിച്ച് ഉപഭോക്തൃ കോടതി. 1.11 ലക്ഷം രൂപയുടെ ഐഫോൺ 14 പ്രോ ഓർഡർ ചെയ്ത മുംബൈ പവായി സ്വദേശിയായ അനിൽ മുതാലിക് എന്ന ഉപഭോക്താവിന്റെ പരാതിയിലാണ് മുംബൈ സബർബൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ നടപടി. ബാധിക്കപ്പെട്ട ഉപഭോക്താവിന് പണവും പലിശയും നഷ്ടപരിഹാരവും കേസ് ചെലവും ഉൾപ്പെടെ ഏകദേശം 1.80 ലക്ഷത്തിലേറെ രൂപ നൽകാനാണ് ഉത്തരവ്.
2023 ഏപ്രിലിലാണ് അനിൽ മുതാലിക് ഫ്ലിപ്കാർട്ടിൽ നിന്ന് നോ-കോസ്റ്റ് ഇഎംഐ വ്യവസ്ഥയിൽ ഐഫോൺ 14 പ്രോ വാങ്ങിയത്. ഫോണിനൊപ്പം ഓർഡർ ചെയ്ത ചാർജറും കവറും കൃത്യമായി ലഭിച്ചെങ്കിലും, പ്രധാന ഹാൻഡ്‌സെറ്റ് അടങ്ങിയ ബോക്സ് തുറന്നുനോക്കിയപ്പോഴാണ് ഫോണിന് പകരം താടി വളർത്തുന്ന എണ്ണയും പാക്കിങ് സാമഗ്രികളും കണ്ടെത്തിയത്. ഉടൻ തന്നെ ഉപഭോക്താവ് ബില്ലും സാധനങ്ങളുടെ ചിത്രങ്ങളും സഹിതം ഫ്ലിപ്കാർട്ടിന്റെ കസ്റ്റമർ സപ്പോർട്ടിൽ പരാതി നൽകി.
എന്നാൽ, ഫോൺ തിരികെ നൽകാനോ തുക മടക്കി നൽകാനോ കമ്പനി തയാറായില്ല. തുടർച്ചയായി പരാതികൾ നൽകിയിട്ടും ഉപഭോക്താവിന്റെ പ്രശ്നം പരിഹരിക്കാതെ പരാതി ‘സോൾവ്ഡ്’ എന്ന് മാർക്ക് ചെയ്ത് ക്ലോസ് ചെയ്യുകയാണ് ഫ്ലിപ്കാർട്ട് ചെയ്തത്. തുടർന്നാണ് ഇയാൾ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
പരാതിക്കാരന് ലഭിച്ച തെറ്റായ ഉൽപ്പന്നത്തെക്കുറിച്ചുള്ള പരാതികൾ അന്വേഷിക്കാനോ പരിഹാരം കാണാനോ പ്ലാറ്റ്‌ഫോം തയാറാകാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും, ഇത് അനുചിതമായ വ്യാപാര രീതിയാണെന്നും കോടതി നിരീക്ഷിച്ചു. ഉൽപ്പന്നം വിറ്റഴിച്ച ശേഷം ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾക്ക് തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഫോണിന്റെ യഥാർത്ഥ വിലയായ 1,11,793 രൂപ 9 ശതമാനം പലിശ സഹിതം തിരികെ നൽകാനും, മാനസിക ബുദ്ധിമുട്ടുകൾക്ക് 50,000 രൂപയും കോടതിച്ചെലവിലേക്ക് 20,000 രൂപയും നൽകാനുമാണ് കമ്മീഷൻ പ്രസിഡന്റ് പ്രദീപ് ജി. കഡു, അംഗം ഗൗരി എം. കാപ്സെ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. കേസിൽ കക്ഷിയാക്കപ്പെട്ട ആപ്പിൾ ഇന്ത്യയ്ക്ക് സംഭവത്തിൽ നേരിട്ട് പങ്കില്ലെന്ന് കണ്ടെത്തി കോടതി ഒഴിവാക്കി നൽകി.








