തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി. സംസ്ഥാനത്തിന്റെ പല ഭാഗത്തും അതി തീവ്ര മഴ പെയ്യുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഇവിടെ 24 മണിക്കൂറിൽ 115.6 മുതൽ 294.4 മില്ലി ലിറ്റർവരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മഴയുടെ സാഹചര്യത്തിൽ കൊല്ലത്ത് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് മുന്നറിയിപ്പ് ഇതുവരെ നൽകിയിട്ടില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ശക്തമായ മഴയ്ക്ക് പുറമേ കാറ്റിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 45 മുതൽ 55 കിലോ മീറ്റർവരെയും ചില അവസരങ്ങളിൽ 65 കിലോ മീറ്റർവരെയും വേഗത്തിൽ കാറ്റ് വീശാം. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ട്. ഇന്ന് രാത്രി 11.30 വരെ 3.5 മുതൽ 3.7വരെ ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്
യെല്ലോ അലർട്ട്
06072023 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്
07-07-2023 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
08-07-2023 : കോഴിക്കോട്, കണ്ണൂർ, കാസർകോട്
Discussion about this post