ന്യൂഡൽഹി: ചരിത്രചുവടുവെയ്പിന് ഒരുങ്ങി ഇന്ത്യൻ ഇൻസ്റ്റിറ്റിയൂുട്ട് ഓഫ് ടെക്‌നോളജി (ഐഐടി). രാജ്യത്തിന് പുറത്ത് ആദ്യ ഐഐടി ക്യാമ്പസ് ടാൻസാനിയയിൽ സ്ഥാപിക്കും. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ ടാൻസാനിയ സന്ദർശനവേളയിൽ ഒപ്പുവെച്ച കരാർ അടിസ്ഥാനത്തിലാണ് ഐഐടി ക്യാമ്പസ് സ്ഥാപിക്കുക.
വിദ്യാഭ്യാസ മേഖലയിൽ വിദേശരാജ്യങ്ങളുമായുളള സഹകരണം ലക്ഷ്യമിട്ടാണ് നീക്കം. ഉന്നതനിലവാരത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദേശരാജ്യങ്ങളിൽ ക്യാമ്പസുകൾ സ്ഥാപിക്കാൻ അവസരമൊരുക്കുമെന്ന് 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലും സർക്കാർ വ്യക്തമാക്കിയിരുന്നു.
ടാൻസാനിയയിലെ സൻസിബാറിലാണ് ഐഐടി മദ്രാസിന്റെ ക്യാമ്പസ് നിലവിൽ വരിക. സൻസിബാറിലെ വൊക്കേഷണൽ ട്രെയിനിങ് ഡിപ്പാർട്ട്‌മെന്റുമായിട്ടാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചത്. സൻസിബാർ പ്രസിഡന്റ് ഹുസൈൻ അലി എംവിനിയുടെയും വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെയും സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവെച്ചത്.
ടാൻസാനിയയുടെ അർദ്ധസ്വയംഭരണ പ്രദേശമാണ് സൻസിബാർ. ഒക്ടോബർ മുതൽ ഐഐടി ക്യാമ്പസിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രവേശന മാനദണ്ഡങ്ങൾ ഉൾപ്പെടെ മദ്രാസ് ഐഐടിയുടെ തീരുമാനം അനുസരിച്ച് നടക്കും. സർട്ടിഫിക്കറ്റും ഐഐടിയുടേതാകും നൽകുക. ഇന്ത്യൻ വിദ്യാഭ്യാസ രീതിയുടെ ആഗോളവൽക്കരണമാണ് ഇതിലൂടെ സാദ്ധ്യമാകുകയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ചൂണ്ടിക്കാട്ടി.
ആഫ്രിക്കയുമായുളള സഹകരണവും ജനങ്ങൾ തമ്മിലുളള ബന്ധവും കൂടുതൽ മെച്ചപ്പെടുത്താനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കർമ്മപദ്ധതിയുടെ ഭാഗമായിട്ടാണ് നീക്കമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
Discussion about this post