കാഠ്മണ്ഡു : നേപ്പാളിൽസ്ഥിരതാമസമാക്കിയ ഒരു ഇന്ത്യൻ വ്യവസായി തന്നെ പ്രധാനമന്ത്രിയാക്കാൻ ഒരിക്കൽ ശ്രമിച്ചു എന്ന നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡയുടെ പരാമർശം വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഈ വിവാദ പ്രസ്താവനയെ തുടർന്ന് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾ.
നേപ്പാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സംരംഭകനായ സർദാർ പ്രീതം സിംഗ് നേപ്പാൾ-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിൽ സവിശേഷവും ചരിത്രപരവുമായ പങ്ക് വഹിച്ചുവെന്നും നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ പറഞ്ഞു.
‘റോഡ്‌സ് ടു ദ വാലി: ദി ലെഗസി ഓഫ് സർദാർ പ്രീതം സിംഗ് ഇൻ നേപ്പാൾ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “എന്നെ പ്രധാനമന്ത്രിയാക്കാൻ അദ്ദേഹം നിരവധി തവണ ഡൽഹിയിലേക്ക് പോകുകയും കാഠ്മണ്ഡുവിലെ രാഷ്ട്രീയ നേതാക്കളുമായി ഒന്നിലധികം തവണ ചർച്ചകൾ നടത്തുകയും ചെയ്തു” എന്നുള്ള അദ്ദേഹത്തിന്റെ വാക്കുകളാണ് നേപ്പാളിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.
പ്രധാന പ്രതിപക്ഷ പാർട്ടിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്) (സിപിഎൻ-യുഎംഎൽ) പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബുധനാഴ്ച നടന്ന ദേശീയ അസംബ്ലി യോഗം തടസ്സപ്പെടുത്തി. “ന്യൂഡൽഹി നിയമിച്ച ഒരു പ്രധാനമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അവകാശമില്ല” എന്ന് മുദ്രാവാക്യം വിളിച്ചാണ് സഭ തടസ്സപ്പെടുത്തിയത്. സിപിഎൻ-യുഎംഎൽ ചെയർമാൻ കെപി ശർമ ഒലി ബുധനാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, പ്രധാനമന്ത്രിയിൽ നിന്ന് രാജിയാണ് വേണ്ടത്, വ്യക്തതയല്ല എന്നും പറഞ്ഞു. പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ ദേശീയ സ്വാതന്ത്ര്യത്തിനും അന്തസ്സിനും ഭരണഘടനയ്ക്കും പാർലമെന്റിനും തന്നെ പ്രഹരമേല്പിച്ചു എന്നും കെപി ശർമ ഒലി വ്യക്തമാക്കി.
Discussion about this post