സോഷ്യൽ മീഡിയ ആഘോഷമാക്കിയ ‘കുംഭമേള വൈറൽ താരം’ ഒടുവിൽ പോക്സോ കേസിൽ കുടുങ്ങിയതോടെ സി.പി.എം സംസ്ഥാന നേതൃത്വം കടുത്ത പ്രതിരോധത്തിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തതോടെ, വിവാഹത്തിന് കാർമ്മികത്വം വഹിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ റഹീം എം.പി എന്നിവർ വെട്ടിലായിരിക്കുകയാണ്. ഇത് ‘റിയൽ കേരള സ്റ്റോറി’ ആണെന്ന് പ്രഖ്യാപിച്ച് വാനോളം പുകഴ്ത്തിയ നേതാക്കൾ ഇപ്പോൾ പോക്സോ കേസായതോടെ ഒളിവിൽ പോയ അവസ്ഥയിലാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ നടന്ന ഈ ബാലവിവാഹത്തെ പ്രോത്സാഹിപ്പിച്ചതിലൂടെ സർക്കാരിനും പാർട്ടിക്കും ആഗോളതലത്തിൽ തന്നെ നാണക്കേടുണ്ടായിരിക്കുകയാണ്.
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വിവാഹ സമയത്ത് പെൺകുട്ടിക്ക് വെറും 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായം. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ, വിവാഹം നിയമവിധേയമാക്കാൻ 2008 ജനുവരി 1 എന്ന വ്യാജ ജനന സർട്ടിഫിക്കറ്റാണ് പോലീസിന് മുന്നിൽ ഹാജരാക്കിയത്. ഈ വ്യാജരേഖയുടെ നിജസ്ഥിതി പരിശോധിക്കാതെയാണ് മന്ത്രിയും പാർട്ടി സെക്രട്ടറിയും ചേർന്ന് വിവാഹം നടത്തിക്കൊടുത്തത്. കഴിഞ്ഞ മാർച്ച് 11-ന് അരുമാനൂർ നൈനാർ ദേവ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിന് ആശംസകളുമായി നേതാക്കൾ മത്സരിക്കുകയായിരുന്നു.
സംഭവം പോക്സോ കേസായതോടെ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡൽഹിയിൽ നേരിട്ട് ഹാജരാകാൻ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവ് തന്റെ മകൾക്ക് പ്രായപൂർത്തിയായില്ലെന്ന് തമ്പാനൂർ പോലീസിനോട് അന്ന് തന്നെ പരാതിപ്പെട്ടിട്ടും നേതാക്കളുടെ സമ്മർദ്ദം കാരണം പോലീസ് ഇത് അവഗണിച്ചുവെന്ന ആക്ഷേപം ശക്തമാണ്. ക്രെഡിറ്റിനായി ഓടിയെത്തിയ നേതാക്കൾ ഇപ്പോൾ മധ്യപ്രദേശ് പോലീസിന് മുന്നിൽ മറുപടി പറയേണ്ടി വരും.











