കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് മുസ്ലിം ലീഗ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പൂർണ്ണ അർഹതയുണ്ടെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. മുൻകാലങ്ങളിൽ സി.എച്ച് മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നഹയും ഉപമുഖ്യമന്ത്രിമാരായിരുന്ന ചരിത്രം ചൂണ്ടിക്കാട്ടിയായിരുന്നു തങ്ങളുടെ പ്രതികരണം. പാർട്ടിക്ക് അർഹതപ്പെട്ട പദവിയാണിതെങ്കിലും, പദവികൾക്കായി വാശിപിടിച്ച് മുന്നണിയിൽ ചർച്ചയ്ക്കോ വിവാദത്തിനോ മുസ്ലിം ലീഗ് താല്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂനപക്ഷങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിന്റെ കാര്യത്തിൽ ജനങ്ങൾ വിശ്വസിക്കുന്നത് യുഡിഎഫിനെയാണെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു. മതം പറഞ്ഞ് വോട്ട് വാങ്ങുക എന്നത് മുസ്ലിം ലീഗിന്റെ രീതിയല്ലെന്നും അത് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എവിടെയെങ്കിലും അത്തരത്തിൽ മതപരമായ പരാമർശങ്ങൾ വോട്ട് പിടിക്കാനായി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് ഗൗരവമായി അന്വേഷിക്കും. അവഗണിക്കപ്പെട്ട ജനവിഭാഗങ്ങൾ എന്നും യുഡിഎഫിനൊപ്പമാണ് നിലകൊള്ളുന്നത്. ഇത്തവണത്തെ ജനവിധിയിൽ അത് പ്രതിഫലിക്കുമെന്നും മുനവ്വറലി തങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു.











