ഇന്ത്യയിലെ കുടുംബബന്ധങ്ങളുടെ തായ്‌വേരറുക്കുന്ന വിവാഹേതര ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ ‘ഗ്ലീഡൻ’ (Gleeden) എന്ന സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) കർശന നടപടി തുടങ്ങി. വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MeitY) കമ്മീഷൻ നോട്ടീസ് അയച്ചു. ‘സേവ ന്യായ ഉത്ഥാൻ ഫൗണ്ടേഷൻ’ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഈ ഇടപെടൽ. വിവാഹിതരായ വ്യക്തികളെ രഹസ്യമായി ബന്ധിപ്പിക്കുന്നതിനും വിവാഹേതര ബന്ധങ്ങൾക്കും ഈ ആപ്പ് വഴിവിട്ട സഹായം നൽകുന്നു എന്നാണ് പ്രധാന ആരോപണം.
ഇന്ത്യയിൽ നിന്നുള്ള ഏകദേശം 40 ലക്ഷത്തോളം സ്ത്രീകളും പുരുഷന്മാരും നിലവിൽ ഈ ആപ്പിൽ സജീവമാണെന്ന ഞെട്ടിക്കുന്ന വിവരവും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്ലാറ്റ്‌ഫോമുകൾ വ്യാജ ഐഡന്റിറ്റികൾ സൃഷ്ടിക്കാനും സ്ത്രീകളെ ചൂഷണം ചെയ്യാനും പ്രായപൂർത്തിയാകാത്തവർക്ക് വരെ തെറ്റായ വഴികൾ തുറന്നുകൊടുക്കാനും കാരണമാകുന്നുവെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഭാരതീയ സംസ്കാരത്തിനും കുടുംബഘടനയ്ക്കും വിരുദ്ധമായി കേവലം വ്യഭിചാരത്തിനും ലൈംഗിക താല്പര്യങ്ങൾക്കുമായി മാത്രം ഡിജിറ്റൽ സേവനങ്ങൾ നൽകുന്നത് അനുവദിക്കാനാവില്ലെന്ന് എൻഎച്ച്ആർസി അംഗം പ്രിയങ്ക് കാനൂംഗോ വ്യക്തമാക്കി. ഇത്തരം രഹസ്യ ബന്ധങ്ങൾ പുറത്തറിയുന്നത് കുടുംബങ്ങൾ തകരാനും ഗാർഹിക പീഡനങ്ങൾക്കും ആത്മഹത്യകൾക്കും വരെ കാരണമാകുന്നുണ്ടെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
ഗ്ലീഡൻ ആപ്പിന്റെ പ്രവർത്തനം നിലവിലുള്ള ഇന്ത്യൻ നിയമങ്ങൾക്ക് വിധേയമാണോ എന്നും നമ്മുടെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിൽ ഇത്തരം സേവനങ്ങൾക്ക് അനുമതി നൽകാൻ കഴിയുമോ എന്നും കമ്മീഷൻ പരിശോധിക്കും. മതിയായ നിയന്ത്രണങ്ങളില്ലാതെ ഇത്തരം ആപ്പുകൾ പ്രവർത്തിക്കുന്നത് വലിയ സാമൂഹിക വിപത്തായി മാറുമെന്ന ആശങ്കയിലാണ് മനുഷ്യാവകാശ കമ്മീഷൻ. കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടി ലഭിച്ച ശേഷം ആപ്പ് നിരോധിക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികളിലേക്ക് രാജ്യം നീങ്ങിയേക്കും











