ന്യൂഡൽഹി: ചാന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിന് തയ്യാറായതായി ഐഎസ്ആർഒ. ജൂലൈ 14 ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം നടക്കുക. ചന്ദ്രനിൽ ലാൻഡർ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വിക്ഷേപണ തീയതി ഒരു ദിവസം വൈകിപ്പിച്ചത്. ചന്ദ്രയാൻ 3 പേടകം വിക്ഷേപണ വാഹനമായ എൽവിഎം 3ൽ സംയോജിപ്പിക്കുന്ന ജോലികൾ ഇന്നലെ പൂർത്തിയായി. ഇന്നു രാവിലെ എൽവിഎം 3 എം4 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്കു മാറ്റിയിരുന്നു.
ലാൻഡർ, റോവർ, പ്രോപ്പൽഷൻ മൊഡ്യൂൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ചന്ദ്രയാൻ-3യിൽ ഉള്ളത്. ഇവയെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള വാഹനമാണ് എൽവിഎം3. സാറ്റലൈറ്റ് പോലുള്ള ഭാരമേറിയ വസ്തുക്കൾ ബഹിരാകാശത്ത് എത്തിക്കുന്നതിന് ശക്തിയേറിയ പ്രൊപ്പൽഷൻ (മുന്നോട്ട് തള്ളുന്ന) സംവിധാനം ആവശ്യമാണ്. ഭൂഗുരത്വബലം മറികടക്കുന്നതിന് വേണ്ടിയാണിത്. ഈ സംവിധാനം ഉൾക്കൊള്ളിച്ചിട്ടുള്ള റോക്കറ്റാണ് എൽവിഎം3.
ഇന്ത്യയിലെ ഏറ്റവും ഭാരമേറിയ റോക്കറ്റാണ് എൽവിഎം3. 650 ടൺ ആണ് ഇതിന്റെ ഭാരം. 43.5 മീറ്റർ നീളവും അഞ്ച് മീറ്റർ വ്യാസവും ഇതിനുണ്ട്. എട്ട് ടൺ ഭാരമുള്ള വസ്തുക്കൾ ഭൂമിയുടെ ഏറ്റവും താഴെയുള്ള ഓർബിറ്റിൽ എത്തിക്കാൻ കഴിയും. ഭൂമിയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണിത്. അതേസമയം, ഭൂമിയിൽ നിന്ന് 35,000 കിലോമീറ്റർ അകലെയുള്ള ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റുകളിൽ (ജിടിഒ) സാറ്റലൈറ്റ് എത്തിക്കുമ്പോൾ കുറഞ്ഞ ഭാരം മാത്രമാണ് അതിന് വഹിക്കാൻ കഴിയുക.
Discussion about this post