ഹെഡിംഗ്ലി: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം വീണത് 13 വിക്കറ്റുകൾ. വിക്കറ്റ് മഴയ്ക്കിടയിലും ആഞ്ഞടിച്ച് സെഞ്ച്വറി നേടിയ മിച്ചൽ മാർഷിന്റെ മികവിൽ ഓസ്ട്രേലിയക്ക് നേരിയ മേൽക്കൈ.
ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിന് അയക്കപ്പെട്ട ഓസീസിനെ കണിശതയാർന്ന സീം ബൗളിംഗ് കൊണ്ട് ഇംഗ്ലീഷ് പേസർമാർ അതിവേഗം കൂടാരം കയറ്റിയപ്പോൾ, സമീപകാല ഇംഗ്ലീഷ് ടെസ്റ്റ് ബാറ്റിംഗ് ശൈലിയായ ‘ബാസ്ബോൾ‘ കടമെടുത്ത് ബാറ്റ് വീശിയ മിച്ചൽ മാർഷ് സന്ദർശകരുടെ രക്ഷകനായി. 17 ഫോറുകളും 4 സിക്സറുകളും ഉൾപ്പെടെ മാർഷ് 118 പന്തിൽ 118 റൺസ് നേടി. 39 റൺസെടുത്ത ട്രവിസ് ഹെഡിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ മാർഷിന്റെ മികവിൽ ഓസീസ് ഒന്നാം ഇന്നിംഗ്സിൽ 263 റൺസെടുത്തു.
5 വിക്കറ്റ് നേടിയ മാർക് വുഡാണ് ഓസ്ട്രേലിയയെ തകർത്തത്. സ്റ്റ്യുവർട്ട് ബ്രോഡ് 2 വിക്കറ്റും ക്രിസ് വോക്സ് 3 വിക്കറ്റും വീഴ്ത്തി.
ജയത്തിൽ കവിഞ്ഞൊന്നും പ്രതീക്ഷിക്കാനില്ലെന്ന മട്ടിൽ ബാറ്റിംഗിനിറങ്ങിയ ആതിഥേയരും പതറുന്ന കാഴ്ചയാണ് ലീഡ്സിൽ കണ്ടത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 33 റൺസെടുത്ത ഓപ്പണർ സാക് ക്രോളിയും 2 റൺസുമായി ബെൻ ഡക്കറ്റും 3 റൺസുമായി ബ്രൂക്കും മടങ്ങി. 19 റൺസുമായി ജോ റൂട്ടും 1 റണ്ണുമായി ബെയർസ്റ്റോയുമാണ് ക്രീസിൽ. ക്യാപ്ടൻ പാറ്റ് കമ്മിൻസ് 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രോളിയെ മാർഷ് മടക്കി.
Discussion about this post