തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മാറ്റം വരുത്തി. അതേസമയം മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.
വരും മണിക്കൂറുകളിൽ വടക്കൻ കേരളത്തിൽ ആകും മഴ ശക്തമാകുക. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മറ്റ് ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല എങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
നാളെ വടക്കൻ കേരളത്തിൽ മാത്രമാകും ശക്തമായ മഴയുണ്ടാകുക. ഈ സാഹചര്യത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. ഇതാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്.
Discussion about this post