തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് 4 തൊഴിലാളികളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. കാണാതായ തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. കാണാതായവരിൽ ഒരാളെ കണ്ടെത്തിയിട്ടുണ്ട്. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് കണ്ടെത്തിയത്.
അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ഉടനെ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നാണ് വിവരം. മുതലപ്പൊഴിയിൽ മീൻപിടിത്തവള്ളങ്ങൾ മറിഞ്ഞുണ്ടാകുന്ന അപകടങ്ങൾ പതിവായതിന് പിന്നാലെ പ്രദേശത്തെ ആഴം കുറവുള്ള ഭാഗങ്ങളിൽ ബോയകൾ സ്ഥാപിക്കാൻ തീരുമാനമായിരുന്നു.
അപര്യാപ്തമായ ഡ്രഡ്ജിംഗും ഹാർബറിന്റെ അശാസ്ത്രീയ നിർമാണവുമാണ് ആവർത്തിച്ചുള്ള അപകടങ്ങൾക്ക് കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്. 2015 മുതൽ 2022 വരെ 60ലധികം മത്സ്യത്തൊഴിലാളികളാണ് ഇവിടെ ബോട്ടപകടത്തിൽ മരിച്ചത്.
Discussion about this post