ന്യൂഡൽഹി: രാജ്യത്തെ ഭൂരിപക്ഷം മുസ്ലീം സ്ത്രീകളും ഏകീകൃത സിവിൽ കോഡിനെ അനുകൂലിക്കുന്നതായി സർവേ ഫലം. ദേശീയ മാദ്ധ്യമമായ ന്യൂസ് 18 നടത്തിയ സർവേയിലാണ് രാജ്യത്തെ മുസ്ലീം സ്ത്രീകൾ മനസ് തുറന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹ പ്രായം 21 വയസ്സാക്കുന്നതിനെ 78.7 ശതമാനം സ്ത്രീകളും അനുകൂലിക്കുന്നതായി സർവേയിൽ പറയുന്നു.
വിവാഹ മോചിതർക്ക് തടസങ്ങളില്ലാതെ പുനർവിവാഹം സാദ്ധ്യമാകണമെന്ന് 74 ശതമാനം മുസ്ലീം സ്ത്രീകളും ആവശ്യപ്പെടുന്നു. രാജ്യത്തെ 25 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 8035 മുസ്ലീം സ്ത്രീകളിൽ നിന്നും അഭിപ്രായ രൂപീകരണം നടത്തിയാണ് സർവേ ഫലം പുറത്ത് വന്നിരിക്കുന്നത്. 18 വയസ് മുതൽ 65 വയസ് വരെ പ്രായമുള്ള മുസ്ലീം സ്ത്രീകളാണ് സർവേയിൽ അഭിപ്രായം രേഖപ്പെടുത്തിയത്.
ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് പൊതു അഭിപ്രായ രൂപീകരണത്തിന് കേന്ദ്ര നിയമ കമ്മീഷൻ തയ്യാറായിരിക്കുന്ന സാഹചര്യത്തിലാണ് സർവേ. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടുത്തയിടെ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ, ഏകീകൃത സിവിൽ കോഡിനെ എതിർത്ത് തീവ്ര ഇസ്ലാമികവാദികളും മുസ്ലീം വ്യക്തി നിയമ ബോർഡും രംഗത്ത് വന്നിരുന്നു. ഇവർക്ക് പിന്തുണയുമായി കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികളും വർഗീയ ധ്രുവീകരണത്തിനുള്ള തീവ്രമായ ശ്രമത്തിലാണ്. വിവാഹം, വിവാഹമോചനം, പാരമ്പര്യസ്വത്തവകാശം, ദത്തെടുക്കല്‍, ജീവനാംശം എന്നിവയ്ക്ക് എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരൊറ്റ നിയമം എന്ന അർത്ഥത്തിൽ ഉദാരമായ സമീപനമാണ് ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ബിജെപി സ്വീകരിച്ചിരിക്കുന്നത്.
Discussion about this post