പുനലൂർ : കൊല്ലം പുനലൂരിലെ പ്രവാസി വ്യവസായിയായിരുന്ന സുഗതൻ ആത്മഹത്യ ചെയ്ത കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. കൊല്ലം ജീല്ലാ അഡീഷനൽ സെഷൻസ് കോടതിയാണ് ഈ കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടത്. സിപിഐ, എഐവൈഎഫ് പ്രാദേശിക നേതാക്കളായ ഇമേഷ്, എം എസ് ഗിരീഷ്, സതീഷ്, അജികുമാർ, ബിനീഷ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
കൊല്ലം പുനലൂര്‍ സ്വദേശിയായ സുഗതൻ (64) 2018 ഫെബ്രുവരി 23 നാണ് ആത്മഹത്യ ചെയ്തതത് . കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനിൽ വര്‍ക്ക് ഷോപ്പ് തുടങ്ങാനിരുന്ന കെട്ടിടത്തിന് മുന്നില്‍ പ്രാദേശിക രാഷ്ട്രീയ നേതൃത്വം കൊടി കുത്തിയതോടെ എല്ലാ വഴികളും അടഞ്ഞപ്പോൾ മനോവിഷമം താങ്ങാനാകാതെ ആയിരുന്നു സുഗതന്റെ ആത്മഹത്യ. നിര്‍മ്മാണത്തിലിരുന്ന അതേ വര്‍ക്ക് ഷോപ്പ് കെട്ടിടത്തിൽ തന്നെയായിരുന്നു സുഗതന് ജീവനൊടുക്കിയത്.
വിളക്കുടി പഞ്ചായത്തിലെ വി എം കുര്യൻ എന്ന വ്യക്തിയുടെ പതിനാലര സെന്റ് ഭൂമിയാണ് സുഗതൻ വര്‍ക്ക് ഷോപ്പ് തുടങ്ങാനായി മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തിരുന്നത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ക്ക്ഷോപ്പ് തുടങ്ങാനാകാതെ സുഗതൻ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രവാസി വ്യവസായിയുടെ ആത്മഹത്യ എന്ന നിലയിൽ തുടർന്ന് ഈ സംഭവം വലിയ വിവാദമായി. പിന്നീട് സർക്കാർ ഇടപെടൽ ഉണ്ടായതോടെ വര്‍ക്ക് ഷോപ്പ് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും പഞ്ചായത്ത് ലൈസൻസ് നല്‍കിയില്ല. വര്‍ക്ക് ഷോപ്പ് പൊളിച്ചുമാറ്റാൻ പഞ്ചായത്ത് അന്ത്യശാസനം നൽകുകയും ചെയ്തു. ഇപ്പോൾ കോടതിയും കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടിരിക്കുകയാണ്.
Discussion about this post