ധാക്ക: കൊടും ഭീകരൻ ഇക്രാമുൽ ഹഖ് എന്ന അബു തൽഹ അറസ്റ്റിൽ. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുൾപ്പെട്ട അൽ ഖ്വയ്ദ ഭീകരനാണ് അബു താഹ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദയുടെ ഉന്നത നേതാവാണ് ഇയാൾ. ഭാര്യയോടൊപ്പം ബംഗ്ലാദേശിൽ എത്തിയ ഭീകരനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ബംഗ്ലാദേശിലെ സാബുജ് ബാഗ് പ്രദേശത്തുനിന്നാണ് അബു തൽഹ വലയിലായത്. ധാക്ക കൗണ്ടർ ടെററിസം ആന്റ് ട്രാൻസ്‌നാഷ്ണൽ ക്രൈം യൂണിറ്റാണ് അന്വേഷണത്തിന് നേതൃത്വം വഹിച്ചത്.
അൽ ഖ്വയ്ദ ഭീകരർക്കിടയിൽ മൗലാന സബേത് എന്നറിയപ്പെടുന്ന ഇയാൾ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ റിക്രൂട്ടറാണ്. ഇന്ത്യയിൽ ഒരു ഡസനോളം ഭീകരാക്രമണകേസുകളിൽ പ്രതിയാണ് ഇയാൾ.
ബംഗ്ലാദേശ് പൗരനായ തൽഹ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തി ഭീകരപ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് ഭീകരസംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാനും ആരംഭിച്ചു. ബംഗാൾ പോലീസ് നടപടികൾ ആരംഭിച്ചതോടെ ഇന്ത്യ വിട്ട് വീണ്ടും മാതൃരാജ്യത്തേക്ക് കടക്കുകയായിരുന്നു. ഇയാളുടെ ഭാര്യ ഫാരിയ അഫ്രിൻ അൽ ഖ്വയ്ദയുടെ വനിതാ വിഭാഗം നേതാവാണ്.
2022 മാർച്ചിൽ അസമിൽ നിന്ന് ബംഗ്ലാദേശ് പൗരനായ ഒരു ഭീകരനെ പിടികൂടിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗുജറാത്തിൽ നിന്നും മദ്ധ്യപ്രദേശിൽ നിന്നും ഭീകരരെ പിടികൂടി. ഇവരിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് തൽഹ, ധാക്കയിൽ തമ്പടിച്ചിരിക്കുകയാണെന്ന വിവരം ലഭിച്ചത്.
Discussion about this post