കൊച്ചി: കേരള ചീഫ് ജസ്റ്റീസ് എസ് വി ഭട്ടി സുപ്രീംകോടതിയിലേക്ക്. എസ് വി ഭട്ടിയെയും തെലങ്കാന ചീഫ് ജസ്റ്റീസ് ഉജ്ജ്വൽ ഭുയാനെയും സുപ്രീംകോടതി ന്യായാധിപൻമാരായി നിയമിക്കാനുളള കൊളീജിയം ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു.
2013 ഏപ്രിൽ 12 ന് ആന്ധ്ര ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റീസ് സരസ വെങ്കിട്ടനാരായണ ഭട്ടി 2019 മാർച്ചിലാണ് കേരള ഹൈക്കോടതിയിലെത്തുന്നത്. ഇക്കഴിഞ്ഞ ജൂൺ ഒന്നിനാണ് അദ്ദേഹത്തെ ചീഫ് ജസ്റ്റീസ് ആയി നിയമിച്ചത്. 1987 മുതൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുവന്ന അദ്ദേഹം ആന്ധ്ര ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായതോടെയാണ് ന്യായാധിപ സ്ഥാനത്ത് എത്തുന്നത്.
2022 ഓഗസ്റ്റിന് ശേഷം സുപ്രീംകോടതിയിൽ ആന്ധ്ര ഹൈക്കോടതിയെ പ്രതിനിധീകരിച്ച് ഒരു ന്യായാധിപൻ പോലുമില്ലെന്നത് കൂടി പരിഗണിച്ചാണ് കൊളീജിയം ശുപാർശ.
2022 ജൂൺ 28 മുതൽ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആണ് ഉജ്ജ്വൽ ഭുയാൻ. 2011 ഒക്ടോബർ 17 മുതൽ ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായിരുന്നു. നിലവിൽ സുപ്രീംകോടതിയിൽ 30 ജഡ്ജിമാരാണ് ഉളളത്. പുതിയ നിയമനത്തോടെ ഇത് 32 ആയി ഉയരും. സുപ്രീംകോടതിയിലെ ന്യായാധിപരുടെ പരമാവധി എണ്ണം 34 ആണ്.
അതിനിടെ മാതൃഹൈക്കോടതിയിൽ തന്നെ ജഡ്ജിമാരായി തുടരാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ അടുത്ത സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്ക് മാത്രമേ സ്ഥലം മാറ്റാവൂ എന്നും കാണിച്ച് മൂന്ന് ഹൈക്കോടതി ജഡ്ജിമാർ സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി കൊളീജിയം തളളി. ജസ്റ്റീസുമാരായ മനോജ് ബജാജ്, ദിനേശ് കുമാർ സിംഗ്, ഗൗരംഗ് കാന്ത് എന്നിവരാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. ജൂലൈ അഞ്ചിനാണ് ഇവരുടെ സ്ഥലം മാറ്റത്തിന് കൊളീജിയം നിർദ്ദേശിച്ചത്.
Discussion about this post