ന്യൂഡൽഹി: ഡൽഹിയിൽ അപകടനിലയും കടന്ന് യമുനാ നദി കരകവിഞ്ഞൊഴുകുന്നു. റോഡിലേക്കും വീടുകളിലേക്കും കടകളിലേക്കുമെല്ലാം വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. യമുന ഖാദർ രാം മന്ദിറിന് സമീപത്തായി 200ലധികം പേർ കുടുങ്ങിക്കിടക്കുകയാണ്. കശ്മീരി ഗേറ്റിലേക്കുള്ള റോഡിലേക്കും ഭൈരോൺ മാർഗിലും വെള്ളം കയറി. ജലനിരപ്പ് അപകടനിലയിൽ നിന്ന് മൂന്ന് മീറ്റർ ഉയർന്ന് 208.13 മീറ്ററിലെത്തി. 44 വർഷത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ ജലനിരപ്പാണിത്.
ഹത്‌നികുണ്ഡ് അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം തുറന്ന് വിട്ടതോടെയാണ് നദിയിലെ ജലനിരപ്പ് വലിയ തോതിൽ ഉയർന്നത്. ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിൽ സംഭരിക്കാവുന്നതിലേറെ വെള്ളം എത്തിയത്. ഇന്ന് രണ്ട് മണിയോടെ അണക്കെട്ടിൽ നിന്നുള്ള നീരൊഴുക്ക് കുറയുമെന്നാണ് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
സിവിൽ ലൈൻസ് ഏരിയയിലെ റിംഗ് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് മജ്‌നു കാ ടിലയെയും കശ്മീരി ഗേറ്റിനെയും ബന്ധിപ്പിക്കുന്ന ഭാഗത്തേക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഡൽഹി നിയമസഭയുടേയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റേയും വസതിയിൽ നിന്ന് 500 മീറ്റർ മാത്രം അകലെയാണിത്.
Discussion about this post