ന്യൂഡൽഹി: യമുനയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വെളളം കയറിയ ഡൽഹിയിൽ ഞായറാഴ്ച വരെ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി നൽകി കെജ് രിവാൾ സർക്കാർ. അവശ്യ വിഭാഗങ്ങളിൽ ഉൾപ്പെടാത്ത സർക്കാർ ജീവനക്കാർ വർക്ക് അറ്റ് ഹോം രീതിയിൽ ജോലി തുടരണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ നിർദ്ദേശിച്ചു.
ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയും ലഫ്. ഗവർണർ വികെ സക്‌സേനയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെജ് രിവാൾ ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ഓഫീസുകളും വർക്ക് അറ്റ് ഹോം രീതിയിൽ പ്രവർത്തിക്കാനുളള നിർദ്ദേശമാണ് മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് കെജ് രിവാൾ പറഞ്ഞു. അവശ്യ സാധനങ്ങൾ എത്തിക്കുന്നത് ഒഴികെയുളള ഭാരവാഹനങ്ങളുടെ ഡൽഹിയിലേക്കുളള പ്രവേശനം വിലക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
20000 ത്തിലധികം ജനങ്ങളാണ് ദുരിതാശ്വാസ കേന്ദ്ര്ങ്ങളിലുളളത്. മൂന്ന് ജലസേചന പ്ലാന്റുകൾ വെളളം കയറിയതിനെ തുടർന്ന് അടച്ചതിനാൽ അടുത്ത ദിവസങ്ങളിൽ ജലദൗർലഭ്യം അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു. എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചതായും ആവശ്യമെങ്കിൽ കൂടുതൽ പേരുടെ സേവനം ഏർപ്പെടുത്തുമെന്നും കെജ് രിവാൾ പറഞ്ഞു.
12 എൻഡിആർഎഫ് സംഘങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് സംഘത്തെ സെൻട്രൽ ഡൽഹിയിൽ തന്നെ വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിലെ നിരത്തുകളെ പ്രളയത്തിൽ മുക്കിയത് കെജ് രിവാളിന്റെ ഭരണവൈകല്യത്തിന്റെ ഉദാഹരണമാണെന്ന വിമർശനവുമായി ബിജെപി ഉൾപ്പെടെ രംഗത്തെത്തിക്കഴിഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലും സർക്കാരിനെതിരെ വിമർശനം ശക്തമാണ്.
Discussion about this post