ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വെള്ളത്തിൽ മുക്കിയ യമുനയിലെ ജലനിരപ്പിൽ മാറ്റമില്ല. രാവിലെ 10 മണിക്കുളള കണക്കനുസരിച്ച് 208.53 മീറ്ററാണ് ജലനിരപ്പ്. 45 വർഷത്തിനുളളിലെ ഏറ്റവും ഉയർന്ന നിലയാണിതെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം ജലനിരപ്പ് വീണ്ടും ഉയർന്നതോടെ ഡൽഹിയിലെ ജനജീവിതം കൂടുതൽ ദുരിതത്തിലായി.
രാവിലെ എട്ട് മണിക്ക് 208.48 മീറ്റർ ആയിരുന്നു ജലനിരപ്പ്. ഇതിൽ നിന്നാണ് രണ്ട് മണിക്കൂറിനുളളിൽ വീണ്ടും ജലനിരപ്പ് ഉയർന്നത്. ഞായറാഴ്ച 203.14 മീറ്റർ ആയിരുന്ന ജലനിരപ്പ് തിങ്കളാഴ്ചയായതോടെ 205.4 മീറ്ററിലെത്തി. അന്നുതന്നെ ജലനിരപ്പ് അപകടനില പിന്നിട്ടെങ്കിലും കെജ് രിവാൾ സർക്കാർ കാര്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചില്ല. വെള്ളം റോഡുകളിലും ജനവാസ കേന്ദ്രങ്ങളിലും എത്തിയതിന് പിന്നാലെയാണ് ഡൽഹി സർക്കാർ ഉണർന്നത്.
ഇന്നലെ മുതലാണ് യമുനയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തലസ്ഥാന നഗരം വെളളത്തിലായത്. ഇന്നും അവസ്ഥയ്ക്ക് മാറ്റമില്ല. സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ വീടിന് സമീപവും വെളളം കയറി. നഗരഗതാഗതം ഉൾപ്പെടെ പ്രളയം താറുമാറാക്കിയിരിക്കുകയാണ്.
ഇന്നും മിക്കയിടത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. എൻഎച്ച് 24 ൽ സാരെയ് കാലെ ഖാൻ ടി ജംഗ്ഷനിൽ ഉൾപ്പെടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പല റോഡുകളിലും ഗതാഗതം വിലക്കിയിട്ടുണ്ട്.
സ്‌കൂളുകളും കോളജുകളും ഞായറാഴ്ച വരെ അടച്ചിടാൻ ഇന്നലെ തീരുമാനിച്ചിരുന്നു. അവശ്യ സേവന വിഭാഗത്തിൽ ഒഴികെയുളള സർക്കാർ ഉദ്യോഗസ്ഥർ വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്നാണ് സർക്കാർ നിർദ്ദേശം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലഭിച്ച കനത്ത മഴയാണ് യമുനയിലെ ജലനിരപ്പ് ഉയരാൻ കാരണമായത്.
Discussion about this post