പാട്ന : ബിഹാർ സർക്കാരിന്റെ അധ്യാപക നിയമന നയത്തിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിന് നേരെയുളള പൊലീസ് ലാത്തിചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു. വിധാൻസഭയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചപ്പോൾ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
ബിജെപിയുടെ ജെഹാനാബാദ് ജില്ലാ ജനറൽ സെക്രട്ടറി വിജയ് കുമാർ സിംഗ് (55) ആണ് മരണപ്പെട്ടത്. വിജയ് കുമാർ സിംഗിന്റെ മരണത്തിന് ഉത്തരവാദികൾ സർക്കാരും പോലീസുമാണെന്ന് ബിജെപി നേതാവ് സുശീൽ കുമാർ മോദി ചൂണ്ടിക്കാട്ടി.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാഗഡ്ബന്ധൻ സർക്കാരിനെതിരെയും, അധ്യാപകരുടെ ഒഴിവുകൾ ഉടൻ നികത്തണമെന്നുള്ള ആവശ്യത്തെ പിന്തുണച്ചും ബിജെപി ദിവസങ്ങളായി ഇവിടെ പ്രതിഷേധത്തിലാണ്. ഭൂമി കുംഭകോണത്തിൽ ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവ് രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
20 വർഷത്തിലേറെയായി ബിജെപിയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് വിജയ് കുമാർ സിംഗ്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ പ്രതിമാ ദേവി ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ സാമ്രാട്ട് ചൗധരി, എംപിമാരായ സുശീൽ കുമാർ മോദി, രാം കൃപാൽ യാദവ്, എംഎൽസി മംഗൾ പാണ്ഡെ എന്നിവരുൾപ്പെടെ നിരവധി ബിജെപി നേതാക്കൾ ബീഹാറിൽ പ്രതിഷേധത്തിനിടെ അറസ്റ്റിലായിട്ടുണ്ട് .








