അബുദാബി : ഒരു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ ഖസർ അൽ വത്താനിലെത്തിയ അദ്ദേഹത്തെ യു എ ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.
സഹോദരങ്ങൾക്കിടയിലുള്ള സ്നേഹം പോലെയാണ് ഇന്ത്യയും യുഎഇ യും തമ്മിലുള്ള ബന്ധമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിൽ നിരവധി ചരിത്രപരമായ കരാറുകളിൽ ഒപ്പുവച്ചു. ഉഭയകക്ഷി വ്യാപാരം 20 ശതമാനം ഉയർന്നു. 85 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് തങ്ങൾ കൈവരിച്ചത്. ഉടൻ തന്നെ 100 ബില്യൺ ഡോളറിന്റെ ലക്ഷ്യം കൈവരിക്കും എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഫിൻടെക്, പ്രതിരോധം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യ-യുഎഇ സഹകരണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് ഇരു നേതാക്കളും ചർച്ച ചെയ്യും . യുഎഇയിൽ നടക്കാനിരിക്കുന്ന COP-28 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള തന്റെ തീരുമാനവും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഈ വർഷത്തെ ജി20 ഉച്ചകോടിയിൽ യുഎഇ പ്രത്യേക അതിഥിയാണ്.
യുഎഇ യിൽ ഐഐടി ഡൽഹി കാമ്പസ് സ്ഥാപിക്കുന്നതിനായി അബുദാബിയിലെ വിദ്യാഭ്യാസ വിജ്ഞാന വകുപ്പുമായി ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു. അബുദാബിയിൽ ആരംഭിക്കുന്ന കാമ്പസിൽ 2024 ജനുവരി മുതൽ മാസ്റ്റേഴ്‌സ് കോഴ്‌സുകളും തുടർന്ന് അടുത്ത വർഷം സെപ്റ്റംബർ മുതൽ ബാച്ചിലേഴ്‌സ് കോഴ്‌സുകളും ആരംഭിക്കും.
പ്രധാനമന്ത്രി മോദി അബുദാബിയിൽ COP28-ന്റെ നിയുക്ത പ്രസിഡന്റ് ഡോ. സുൽത്താൻ അൽ ജാബറുമായും കൂടിക്കാഴ്ച നടത്തി . സുസ്ഥിര വികസനത്തിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ അഞ്ചാമത്തെ യുഎഇ സന്ദർശനമാണിത്.
Discussion about this post