ന്യൂഡൽഹി : ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കീഴിൽ വികസനത്തോടൊപ്പം അതിലെ സ്ത്രീ പങ്കാളിത്തവും വളരെയേറെ വർദ്ധിച്ചു എന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ ജി 20 ഉച്ചകോടിയിലെ പ്രധാന അജണ്ട ഇനമായ “സ്ത്രീകൾ നയിക്കുന്ന വികസനം” എന്ന വിഷയത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. വലിയ സാമൂഹിക മാറ്റം തന്നെ നിലവിൽ ഇന്ത്യയിലെ സ്ത്രീകൾക്ക് ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞു.
“സ്ത്രീകൾ നയിക്കുന്ന വികസനം” എന്ന വിഷയത്തിൽ സാമ്പത്തികമായി ഈട് രഹിത വായ്പ നൽകാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാരിന്റെ മുദ്രാ വായ്പ പദ്ധതിയിലെ സ്ത്രീ പങ്കാളിത്തത്തെ കുറിച്ച് കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. “സ്ത്രീകളെ പ്രത്യേകം സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ല മുദ്രാ വായ്പ പദ്ധതി ആരംഭിച്ചത്. എന്നാൽ 37 കോടി മുദ്ര വായ്‌പകളിൽ 70 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളാണെന്ന്” സ്മൃതി ഇറാനി വ്യക്തമാക്കി. “ഇത് രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തിലെ ഗണ്യമായ വർദ്ധനവാണ് കാണിക്കുന്നത്. പാർശ്വവത്കരിക്കപ്പെട്ട കുടുംബങ്ങൾ ചെറുകിട വ്യവസായങ്ങൾ തുടങ്ങാൻ താൽപ്പര്യപ്പെടുന്നു. ലിംഗ ഭേദമില്ലാതെയുള്ള സാമ്പത്തിക ഇടപെടലുകളും ഇക്കാര്യത്തിൽ സ്ത്രീ പങ്കാളിത്തം വർദ്ധിക്കാൻ സഹായിച്ചു” എന്നും സ്മൃതി ഇറാനി പറഞ്ഞു.
2014 ന് മുമ്പ് വനിതാ സംരംഭകർ നേരിട്ട വെല്ലുവിളികളും ചർച്ചയിൽ കേന്ദ്രമന്ത്രി ഉന്നയിച്ചു. ഈട് നൽകാനുള്ള കഴിവില്ലായ്മ കാരണം മൂലധനം സംഭരിക്കാൻ ആകാതെ ചെറുകിട സംരംഭകർ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു. എന്നാൽ മുദ്രാ വായ്പാ പദ്ധതി ആരംഭിച്ചതിനു ശേഷം രാജ്യത്തെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉള്ള സ്ത്രീകൾക്കെല്ലാം ഒരുപോലെ വ്യവസായ പദ്ധതികൾ ഉണ്ടാക്കാനും ബാങ്കുകളിൽ പോയി വായ്പ നേടാനും സ്വന്തമായി കഴിഞ്ഞു.
ധനകാര്യ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ബന്ധത്തിന്റെ സാധ്യതകൾ ഗ്രാമങ്ങളിലെ സ്ത്രീകൾ പോലും മനസ്സിലാക്കിയത് വലിയൊരു സാമൂഹിക മാറ്റമാണ് ഉണ്ടാക്കിയത് എന്നും സ്മൃതി ഇറാനി പറഞ്ഞു. പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകൾ തുടങ്ങിയപ്പോൾ ഇന്ത്യയിൽ തന്നെ ആദ്യമായായിരുന്നു ബാങ്ക് ഉദ്യോഗസ്ഥർ സാധാരണക്കാരുടെ പോലും വീടുകളിൽ പോയി അവരെക്കൊണ്ട് അക്കൗണ്ടുകൾ തുടങ്ങിച്ചത്. മുൻപ് പേപ്പറുകൾ ശരിയല്ലാതെ ബാങ്കുകളിൽ നിന്നും നിരസിക്കപ്പെട്ടവരായിരുന്നു ഇവരിൽ പലരും. ഇന്ന് 45 കോടിയോളം ബാങ്ക് അക്കൗണ്ടുകളാണ് രാജ്യത്തുള്ളത്. അവയിൽ 23 കോടിയോളം സ്ത്രീകളുടേതാണ്.
സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതിയെ കുറിച്ചും സ്മൃതി ഇറാനി ഈ ചർച്ചയിൽ പരാമർശിച്ചു. ഈ പദ്ധതി പ്രകാരം ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കി. എന്നാൽ നമ്മുടെ പ്രധാനമന്ത്രിക്ക് ഒരു കാര്യം നിർബന്ധമുണ്ടായിരുന്നു. എല്ലാ ജില്ലയിലും കുറഞ്ഞത് ഒരു സ്ത്രീ സംരംഭത്തിന് എങ്കിലും വായ്പ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം എന്നുള്ളതായിരുന്നു അത്. 40,000 കോടി രൂപയാണ് സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതിയ്ക്കായി രാജ്യത്താകെ അനുവദിച്ചത്. അതിൽ 80 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളായിരുന്നു. ഇപ്പോൾ സ്ത്രീകൾക്ക് വായ്പ അനുവദിക്കുമ്പോൾ അവർക്ക് അത് തിരിച്ചടയ്ക്കാൻ കഴിയും എന്ന കാര്യത്തിൽ ബാങ്കുകൾക്ക് പോലും ഉറപ്പുണ്ട്. സ്ത്രീകൾ എല്ലാം തന്നെ രാജ്യത്തിന്റെ വികസനത്തിൽ പങ്കാളികളായതോടൊപ്പം തന്നെ സ്ത്രീകളുടെ മഹത്വം ഉയർത്തിപ്പിടിച്ചവർ കൂടിയാണെന്നും സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.
Discussion about this post