ഗുണനിലവാരമില്ലാത്ത യൂണിവേഴ്സിറ്റി ബിരുദങ്ങൾ നിയന്ത്രിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറവുള്ളതോ ഒരു പ്രൊഫഷണൽ ജോലി ലഭിക്കാൻ സാധ്യത ഇല്ലാത്തതോ ആയ ഗുണനിലവാരം ഇല്ലാത്ത യൂണിവേഴ്സിറ്റി ബിരുദ കോഴ്സുകൾക്ക് പുതിയ പരിധികൾ ഏർപ്പെടുത്തും എന്നാണ് റിഷി സുനക് പറഞ്ഞത്. ചില യൂണിവേഴ്സിറ്റികൾ സാമ്പത്തിക ലാഭത്തിനായി യുവാക്കൾക്ക് ഒരു തെറ്റായ സ്വപ്നം വിൽക്കുന്നു എന്നാണ് ഇത്തരം കോഴ്സുകളെ കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അഭിപ്രായം.
ചില യൂണിവേഴ്സിറ്റികൾ നികുതി ദായകരുടെ പണം കൊള്ളയടിക്കാനായി മാത്രം പല ഗുണനിലവാരം ഇല്ലാത്ത ബിരുദ കോഴ്സുകളും നൽകുന്നുണ്ട് എന്നുപറഞ്ഞ റിഷി സുനക് “ജീവിതത്തിൽ വിജയിക്കാൻ നിങ്ങൾ സർവകലാശാലയിൽ പോകേണ്ടതില്ല” എന്നതാണ് തന്റെ നയമെന്നും വ്യക്തമാക്കി.
ഭാവിയിൽ മികച്ച വരുമാനം നൽകാൻ സാധ്യതയില്ലാത്ത തരം കോഴ്സുകൾ, വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു വരുന്നതിലൂടെ പരാജയം ആകുന്ന കോഴ്സുകൾ എന്നിവയ്ക്ക് പരിധികൾ ഏർപ്പെടുത്താൻ ഓഫീസ് ഫോർ സ്റ്റുഡന്റ്‌സിനോട് ആവശ്യപ്പെടുമെന്നും റിഷി സുനക് പറയുന്നു. ചില ആളുകൾക്ക് ഈ തീരുമാനം നിരാശ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കല, ഹ്യുമാനിറ്റീസ് കോഴ്‌സുകൾക്ക് നേരെയുള്ള ആക്രമണമാണ് സുനകിന്റെ ഈ നയമെന്നാണ് ഈ തീരുമാനത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി റോബർട്ട് ഹാൽഫോൺ പറഞ്ഞത്. ഗുണനിലവാരം ഇല്ലാത്ത കോഴ്സുകൾ പരിമിതപ്പെടുത്തുന്നതിനോടൊപ്പം തന്നെ നൈപുണ്യ പരിശീലനവും അപ്രന്റീസ്ഷിപ്പ് പ്രൊവിഷനും വർദ്ധിപ്പിക്കുവാനും തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ റിഷി സുനകിന്റെ തീരുമാനം യുവാക്കളുടെ സ്വപ്നങ്ങൾക്ക് പരിധികൾ വയ്ക്കുന്നതാണെന്നും തീരുമാനം പിന്നോക്ക സാഹചര്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ തുടർപഠനം ബുദ്ധിമുട്ടിലാക്കുന്നതാണെന്നും ലിബറൽ ഡെമോക്രാറ്റുകളുടെ വിദ്യാഭ്യാസ വക്താവ് മുനീറ വിൽസൺ പറഞ്ഞു.
Discussion about this post