ബംഗളൂരു: നഗരത്തിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘം പിടിയിലായതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പിടിയിലായ അഞ്ച് പേരും ബംഗളൂരു സ്വദേശികളാണ്. 25നും 35നും ഇടയിൽ പ്രായമുള്ളവരാണ് എല്ലാവരും. സുഹൈൽ, ഒമർ, സാഹിദ്, മുദാസിർ, ഫൈസൽ എന്നിവർ എന്നീ ഭീകരർ തടിയന്റവിട നസീറിന്റെ അനുയായികളായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
പ്രതികളിലൊരാൾ ഭീകര സംഘടനയായ ലഷ്‌കർ ത്വയ്ബയുമായി (എൽഇടി) ബന്ധമുള്ളയാളാണെന്ന് ബംഗളൂരു പോലീസ് കമ്മീഷണർ പറഞ്ഞു. അഞ്ച് പ്രതികളും 2017ൽ കൊലപാതക കേസിൽ 18 മാസം ജയിലിൽ കഴിഞ്ഞവരാണ്. ജയിലിൽ വെച്ചാണ് തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ളവരുമായി യുവാക്കൾ ബന്ധം സ്ഥാപിച്ചത്. 2008 സ്‌ഫോടനക്കേസ് പ്രതി തടിയന്റവിട നസീറുമായുള്ള ബന്ധമാണ് ഇവർക്ക് സഹായമായത്.
പത്തംഗ സംഘമാണ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നത്. ഇതിൽ അഞ്ച് പേരാണ് പിടിയിൽ ആയത്. ബാക്കി അഞ്ച് പേർക്കായി അന്വേഷണം തുടരുകയാണ്.ഇവരുടെ പക്കൽ നിന്നും വൻ ആയുധ ശേഖരവും പിടിച്ചെടുത്തിരുന്നു. 7 നാടൻ തോക്കുകൾ, 45 ഉണ്ടകൾ, കത്തികൾ, വാക്കി ടോക്കി സെറ്റുകൾ, 12 മൊബൈലുകൾ, നിരവധി സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തു.
ബംഗളൂരുവിലെ ആർടി നഗർ സ്വദേശിയായ മറ്റൊരു പ്രതിയായ ജുനൈദ് എന്നയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇയാൾ എവിടെയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.യുവാക്കൾക്ക് ആയുധങ്ങളും സ്ഫോടക വസ്തുക്കളും എത്തിച്ച് നൽകിയത് ജുനൈദ് മുഖേനെയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ വിദേശത്താണ് താമസമെന്നാണ് വിവരം. ജുനൈദിനെ കണ്ടെത്താൻ ബംഗളൂരു പോലീസ് കേന്ദ്ര ഏജൻസികളുമായി ചേർന്ന് അന്വേഷണം നടത്തുകയാണ്
Discussion about this post