ബംഗളൂരു : ചന്ദ്രയാൻ -3 ബഹിരാകാശ പേടകത്തിന്റെ നാലാമത്തെ ഭ്രമണപഥം ഉയർത്തുന്നതിനുള്ള ശ്രമം വിജയകരമായി പൂർത്തിയാക്കിയതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐഎസ്ആർഒ. ഐഎസ്ആർഒയുടെ ബംഗളൂരുവിലെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ (ISTRAC) നിന്നാണ് എർത്ത് ബൗണ്ട് പെരിജി ഫയറിംഗ് എന്നറിയപ്പെടുന്ന പ്രക്രിയ വഴി ചന്ദ്രയാൻ പേടകത്തിന്റെ ഭ്രമണപഥം ഉയർത്തുന്നത്.
2023 ജൂലൈ 14ന് സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് എൽവിഎം 3 – എം4 റോക്കറ്റിലാണ് ചന്ദ്രയാൻ-3 വിക്ഷേപിച്ചത്.
പേടകത്തിന്റെ അടുത്ത ഭ്രമണപഥം ഉയർത്തുന്നത് 2023 ജൂലൈ 25 ന് ആയിരിക്കുമെന്നും ഐഎസ്ആർഒ അറിയിച്ചു. ജൂലൈ 25 ന് ഉച്ചയ്ക്ക് 2 നും 3 നും ഇടയിലാണ് അടുത്ത ഫയറിംഗ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ISTRAC-ൽ നിന്ന് ബഹിരാകാശ പേടകത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും ഐഎസ്ആർഒ തുടരുമെന്ന് പ്രോജക്ട് ഡയറക്ടർ പി വീരമുത്തുവേൽ അറിയിച്ചു.
ദേശീയ ചാന്ദ്രദിനമായി ആഗോളതലത്തിൽ ആഘോഷിക്കുന്ന ജൂലൈ 20ന് ആണ് ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിലെ ഒരു നാഴികക്കല്ലായ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ നാലാമത്തെ ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തീകരിച്ചത് എന്നുള്ളത് ഐഎസ്ആർഒയ്ക്ക് ഏറെ അഭിമാനകരമാണ്. ചന്ദ്രന്റെ ഭൂപ്രകൃതി, ചന്ദ്രനിലെ മണ്ണിന്റെ തെർമോ-ഫിസിക്കൽ സവിശേഷതകൾ, ഭൂകമ്പശാസ്ത്രം, ധാതുക്കളുടെ തിരിച്ചറിയൽ , ചന്ദ്രന്റെ ഉപരിതല രാസഘടന, അന്തരീക്ഷത്തിന്റെ ഘടന എന്നിവയെക്കുറിച്ചുള്ള വിശദമായ പഠനങ്ങളാണ് ചന്ദ്രയാൻ -3 ദൗത്യം ലക്ഷ്യമിടുന്നത്.
Discussion about this post