ന്യൂഡൽഹി: യമുനാ നദിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയവർ തിരികെ ക്യാമ്പുകളിൽ അഭയം പ്രാപിച്ചു. നദിയിലെ ജലനിരപ്പ് അപകടനിലയായ 205.33 മീറ്ററിൽ നിന്നും ഉയർന്നു. അതേസമയം ഡൽഹിയിൽ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. വിവിധ ക്യാമ്പുകളിലായി നൂറിലധികം ആളുകളാണ് കഴിയുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർത്താതെ പെയ്ത മഴയിൽ ഡൽഹി മുഴുവനായും വെള്ളത്തിൽ മുങ്ങിയിരുന്നു. നിരവധി വീടുകളിൽ വെള്ളം കയറി. റോഡുകൾ ഒലിച്ചു പോയി. ഗതാഗതം തടസ്സപ്പെട്ടു.വെള്ളക്കെട്ടിൽപ്പെട്ട് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കനത്ത മഴയിൽ വൻ നാശനഷ്ടമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീടുകൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് ധാരാളം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിരുന്നു.
തങ്ങൾ താമസിക്കുന്നത് ദുരിത ബാധിത പ്രദേശത്താണ്. ഇടയ്ക്കിടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. താമസത്തിനായി സുരക്ഷിതമായ മറ്റൊരു സ്ഥലം ലഭ്യമാക്കണമെന്നാണ് ഞങ്ങൾക്ക് ഡൽഹി സർക്കാരിനോട് അഭ്യർത്ഥിക്കാനുള്ളതെന്ന് ക്യാമ്പുകളിൽ കഴിയുന്നവർ പറഞ്ഞു.
മറ്റൊരിടത്തേക്ക് മാറി താമസിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നതിനാൽ അതിനും തയ്യാറാകാത്ത നിരവധി ആളുകളുണ്ട്. കൃഷിയിടങ്ങൾ പ്രളയത്തിൽ നശിച്ചതിനാൽ ആളുകൾക്ക് ജോലി നഷ്ടമായി. നദിയിലെ ജലനിരപ്പ് താഴ്ന്ന് സാധാരണ നിലയിൽ എത്തുന്നതു വരെ ക്യാമ്പുകളിലേക്ക് മാറിയവർ ക്യാമ്പുകളിൽ തന്നെ തുടരേണ്ടി വരും.
Discussion about this post