ന്യൂഡൽഹി : ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കാൻ കേന്ദ്രസർക്കാരിൽ നിന്നും അനുമതി ലഭിച്ചതായി സർവ്വകലാശാല വൈസ് ചാൻസലർ നജ്മ അക്തർ. ഞായറാഴ്ച നടന്ന ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയുടെ ശതാബ്ദി വർഷ ബിരുദധാന ചടങ്ങിൽ വച്ചാണ് വൈസ് ചാൻസലർ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ വൈസ് ചാൻസിലർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചിരുന്നു. മുൻപ് രാഷ്ട്രപതിയോടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനോടും ഈ ആവശ്യം ഉന്നയിച്ചിരുന്നതായും വൈസ് ചാൻസിലർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ആവശ്യത്തിനോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും വൈസ് ചാൻസലർ നജ്മ അക്തർ വ്യക്തമാക്കി. മുസ്ലീം സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും 2020 ലെ പുതിയ വിദ്യാഭ്യാസ നയം (NEP) നടപ്പിലാക്കുന്നതിനും വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നജ്മ അക്തറിനോട് ആവശ്യപ്പെട്ടതായി സർവ്വകലാശാല കഴിഞ്ഞ ഫെബ്രുവരിയിൽ അറിയിച്ചിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയ്ക്ക് നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ A++ അക്രഡിറ്റേഷൻ ലഭിച്ചിരുന്നു. 2019, 2020 വർഷങ്ങളിലായി സ്വർണ്ണ മെഡൽ നേടിയവർ ഉൾപ്പെടെ പന്ത്രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് ബിരുദവും ഡിപ്ലോമയും സമ്മാനിക്കുന്ന ചടങ്ങായിരുന്നു ശതാബ്ദി വാർഷികത്തോടനുബന്ധിച്ച് ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ നടന്നത്.
Discussion about this post