ന്യൂഡൽഹി: കലാപത്തിനിടെ മ്യാന്മറിൽ നിന്നും ബംഗ്ലാദേശിൽ നിന്നും മണിപ്പൂരിലേക്ക് റോഹിംഗ്യൻ മുസ്ലീങ്ങൾ വ്യാപകമായി നുഴഞ്ഞു കയറിയതായി റിപ്പോർട്ട്. ജൂലൈ 22നും 23നും മാത്രം 718 റോഹിംഗ്യകളാണ് മ്യാന്മറിൽ നിന്നും മണിപ്പൂരിലേക്ക് നുഴഞ്ഞുകയറിയത്. ഇവരെ എത്രയും വേഗം തിരികെ അയക്കാൻ മണിപ്പൂർ സർക്കാർ അസം റൈഫിൾസിനോട് നിർദ്ദേശിച്ചു. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് മണിപ്പൂർ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
ചന്ദേലിലെ മ്യാന്മർ അതിർത്തിക്ക് സമീപം അസ്വാഭാവികമായ ജനത്തിരക്ക് അനുഭവപ്പെട്ടതുമായി ബന്ധപ്പെട്ട് ജൂലൈ 23ന് അസം റൈഫിൾസ് ചന്ദേൽ ഡിസിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പടിഞ്ഞാറൻ മ്യാന്മറിലെ ഖമ്പത്തിൽ കലാപം നടക്കുന്ന പ്രദേശത്ത് നിന്നുമാണ് നുഴഞ്ഞുകയറ്റക്കാർ എത്തിയത് എന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ 718 പേർ അനധികൃതമായി മണിപ്പൂരിൽ കടന്നു കയറിയതായി അധികൃതർ സ്ഥിരീകരിച്ചു.
നുഴഞ്ഞുകയറിയവരിൽ 209 പുരുഷന്മാരും 208 സ്ത്രീകളും 301 കുട്ടികളും ഉൾപ്പെടുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മണിപ്പൂർ സർക്കാർ ഉത്തരവിട്ടു. മണിപ്പൂരിൽ സംഘർഷങ്ങൾ ആരംഭിച്ച മെയ് മാസം മുതൽ സംസ്ഥാനത്ത് അനധികൃതമായി കടന്നു കയറിയവരുടെ വിശദവിവരങ്ങൾ നിലവിൽ പോലീസ് ശേഖരിക്കുന്നുണ്ട് എന്നാണ് വിവരം. പൂർണ്ണമായ റിപ്പോർട്ട് കിട്ടിയാലേ നുഴഞ്ഞുകയറ്റത്തിന്റെ യഥാർത്ഥ ചിത്രം വ്യക്തമാകൂ എന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. മണിപ്പൂർ പോലീസും അസം റൈഫിൾസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
മ്യാന്മറിൽ നിന്നും സംസ്ഥാനത്തേക്കുള്ള റോഹിംഗ്യകളുടെ കടന്നുകയറ്റം കാലാകാലങ്ങളായി മെയ്തേയ് വിഭാഗം ഉന്നയിക്കുന്ന ആശങ്കയാണ്. റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാർക്ക് കുക്കി വിഭാഗം സംരക്ഷണം ഒരുക്കുന്നതായും ഇവർ ആരോപിക്കുന്നു. മണിപ്പൂരിൽ നിലവിൽ മുപ്പത്തയ്യായിരത്തോളം അനധികൃത റോഹിംഗ്യൻ കുടിയേറ്റക്കാർ ഉണ്ട് എന്നാണ് മെയ്തേയ് വിഭാഗത്തിന്റെ ആരോപണം. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മണിപ്പൂർ സർക്കാർ തയ്യാറെടുക്കുന്നതായാണ് വിവരം.
Discussion about this post