തിരുവനന്തപുരം : കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര റെിയിൽ വേ മന്ത്രാലയമാണ് അന്തിമ തീരുമാനം അറിയിച്ചത്. എന്നാൽ പുതിയ ട്രെയിനിന്റെ റൂട്ടും സ്റ്റോപ്പുകളും സംബന്ധിച്ച വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇന്ന് രാവിലെ ബിജെപി സംസ്ഥാന അദ്ധ്യാക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അപ്പോഴാണ് കേരളത്തിന് പുതിയ വന്ദേ ഭാരത് അനുവദിക്കുമെന്ന ഉറപ്പുലഭിച്ചത്.
കാസർകോട് നിന്ന് തലസ്ഥനത്തേക്ക് ഒരു വന്ദേ ഭാരത് കൂടി ലഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതായി കെ സുരേന്ദ്രന്‍ അറിയിച്ചു. നടപടികൾ പൂർത്തിയാക്കി വന്ദേ ഭാരത് വൈകാതെ ഓടി തുടങ്ങും. സിൽവർ ലൈൻ അടഞ്ഞ അദ്ധ്യായമാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
നിലവിൽ ഒരു വന്ദേഭാരത് ട്രെയിനാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയും തിരിച്ചുമാണ് അതിവേഗ ട്രെയിനിന്റെ പ്രവർത്തനം. ഈ ടിക്കറ്റുകൾക്ക് വൻ ഡിമാന്റാണ്. വന്ദേ ഭാരത് ജനങ്ങൾക്കിടയിൽ ഹിറ്റായതോടെയാണ് പുതിയ വന്ദേ ഭാരത് സംസ്ഥാനത്തിന് അനുവദിക്കുന്നത്.
കോഴിക്കോട് – തിരുവനന്തപുരം, തിരുവനന്തപുരം – കോയമ്പത്തൂർ, ബംഗളൂരു – എറണാകുളം റൂട്ടുകളിലും വന്ദേ ഭാരത് എക്‌സ്പ്രസ് തുടങ്ങണമെന്ന് യാത്രക്കാർക്കിടയിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്. അതിനിടെ ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ദേ ഭാരത് വേണം എന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
Discussion about this post