പട്യാല: തനിക്ക് നഷ്ടമായെന്ന് കരുതിയ അമ്മയെ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കണ്ടെത്തി മകൻ. സംഭവം അങ്ങ് പഞ്ചാബിലാണ്. ഇവരുടെ ഒത്തുച്ചേരലിന് നിമിത്തമായതോ ‘പ്രളയ’വും. അമ്മ ഹർജിത് കൗറിനൊപ്പമുള്ള ദൃശ്യങ്ങളെല്ലാം മകൻ ജഗ്ജിത് സിംഗ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഒരു എൻ ജി ഒ( നോൺ ഗവൺമെന്റൽ ഓർഗനൈസേഷൻ) യുടെ കൂടെ പട്യാലയിൽ എത്തിയതായിരുന്നു അദ്ദേഹം.
ജഗ്ജിതിന് ആറ് മാസം പ്രായമുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ അച്ഛൻ മരണപ്പെട്ടത്. അമ്മ രണ്ടാമതും വിവാഹം കഴിച്ചതോടെ രണ്ട് വയസുകാരനായ ജഗ്ജീത് സിംഗിനെ അച്ഛന്റെ മാതാപിതാക്കൾ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് അമ്മയെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. വലുതായ ശേഷം അച്ഛനമ്മമാരെ കുറിച്ച് ചോദിച്ചെങ്കിലും അവർ ഒരു കാറപകടത്തിൽ മരിച്ചുവെന്ന് ആയിരുന്നു മുത്തച്ഛൻ പറഞ്ഞത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് അമ്മ മരിച്ചുവെന്ന് ആയിരുന്നു ഇവർ വിശ്വസിപ്പിച്ചിരുന്നത്. അമ്മയെപ്പറ്റി അറിയാവുന്നത് മുത്തച്ഛന് മാത്രമായിരുന്നു. എന്നാൽ 2014 ൽ അദ്ദേഹം മരിച്ചു. ഇതിനിടയിലാണ് യാദൃശ്ചികമായി എൻജിഒയുടെ ഭാഗമായി ജഗ്ജീത് സിംഗ് പട്യാലയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എത്തുന്നത്.
താൻ പട്യാലയിലാണ് എന്ന് അറിഞ്ഞതോടെ ബന്ധുവായ സ്്ത്രീയാണ് അമ്മയുടെ ബന്ധുക്കൾ അവിടെയുണ്ടെന്ന് പറഞ്ഞത്. പട്യാലയിലെ ബൊഹാർപൂരിലാണ് അവരുടെ വീടെന്നും വെളിപ്പെടുത്തി. തുടർന്ന് ജഗ്ജീത് സിംഗ് ബൊഹർപൂരിലേക്ക് എത്തുകയായിരുന്നു. അങ്ങനെ അമ്മയുടെ അമ്മയായ പ്രീതം കൗറിനെ കണ്ടെത്തി. അവരെ കണ്ടതും താൻ ചോദ്യങ്ങൾ ചോദിക്കാൻ ആരംഭിച്ചു. ആദ്യം അവർ സംസാരിക്കാൻ മടിച്ചെങ്കിലും പിന്നീട് സത്യങ്ങൾ പറയാൻ ആരംഭിച്ചു. തന്റെ മകൾ ഹർജിതിന്റെ ആദ്യ വിവാഹത്തിൽ അവൾക്കൊരു മകൻ ഉണ്ട് എന്ന് പറഞ്ഞ്് തുടങ്ങിയപ്പോഴേക്കും ആ നിർഭാഗ്യവനായ മകൻ താനാണെന്നും പറഞ്ഞ് കരഞ്ഞതായും ജഗ്ജിത് പറഞ്ഞു. ഹർജിതിന് കാലിന് പ്രശ്‌നമുള്ളതിനാൽ നടക്കാൻ സാധിക്കില്ല.
ഭാര്യയെയും 14 വയസുളള മകളെയും എട്ട് വയസുകാരനായ മകനെയും കൂട്ടിയാണ് ജഗ്ജീത് സിംഗ് അമ്മയെ കാണാൻ എത്തിയത്. അമ്മയെ കണ്ടതിന്റെ സന്തോഷം സമൂഹമാദ്ധ്യമങ്ങൾ വഴിയും ജഗ്ജീത് സിംഗ് പുറത്തുവിട്ടു. ഇതോടെയാണ് പ്രളയ ദുരിതത്തിനിടയിലെ പുനസമാഗമത്തിന്റെ സന്തോഷം പുറംലോകവും അറിഞ്ഞത്.
Discussion about this post