ഹരാരെ: സിംബാബ്വെയിൽ നടക്കുന്ന സിം ആഫ്രോ ടി10 ടൂർണമെന്റിൽ മുൻ പാക് പേസർ മുഹമ്മദ് ആമിറിനെ അടിച്ചു പരത്തി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യൂസഫ് പഠാൻ. ടൂർണമെന്റിലെ പ്ലേ ഓഫ് മത്സരത്തിൽ ഡർബൻ കലന്തേഴ്സിനെതിരെ യൂസഫ് പഠാന്റെ തകർപ്പൻ ഇന്നിംഗ്സിന്റെ ബലത്തിൽ ജോഹന്നാസ്ബർഗ് ബഫലോസ് ജയത്തോടെ ഫൈനലിൽ കടന്നു.
26 പന്തിൽ 80 റൺസ് അടിച്ചു കൂട്ടിയ പഠാന്റെ ബാറ്റിംഗ് കരുത്തിൽ, കലന്തേഴ്സ് ഉയർത്തിയ 141 റൺസ് വിജയലക്ഷ്യം ബഫലോസ് 9.5 ഓവറിൽ മറികടന്നു. ബഫലോസ് 6 വിക്കറ്റിന്റെ വിജയം ആഘോഷിക്കുമ്പോൾ അഞ്ച് ഫോറുകളും എട്ട് സിക്സറുകളും പറത്തിയ പഠാൻ പുറത്താകാതെ നിന്നു.
ഏഴ് ഓവറിൽ 77ന് 4 എന്ന നിലയിലായിരുന്നു ബഫലോസ്. അപ്പോൾ യൂസഫ് പഠാന്റെ സമ്പാദ്യം 12 പന്തിൽ 19 റൺസ് ആയിരുന്നു. എന്നാൽ എട്ടാം ഓവർ എറിയാൻ എത്തിയ മുൻ പാക് സ്റ്റാർ പേസർ മുഹമ്മദ് ആമിറിനെതിരെ പഠാൻ അക്ഷരാർത്ഥത്തിൽ ആറാടുകയായിരുന്നു. ഈ ഒറ്റ ഓവറാണ് മത്സരത്തിന്റെ ഗതി ജോഹന്നാസ്ബർഗ് ബഫലോസിന് അനുകൂലമായി തിരിച്ചത്.
ആമിർ എറിഞ്ഞ ആദ്യ പന്ത് പഠാൻ മിഡ് വിക്കറ്റിന് മുകളിലൂടെ പടുകൂറ്റൻ സിക്സറിന് പറത്തി. അടുത്ത പന്തിൽ റൺ ഒന്നും നേടാൻ പഠാന് കഴിഞ്ഞില്ല. മൂന്നാം പന്തിൽ ബാക്ക്വേർഡ് സ്ക്വയർ ലെഗിന് മുകളിലൂടെ അടുത്ത സിക്സർ. സമ്മർദ്ദത്തിലായ ആമിർ അടുത്ത പന്ത് വൈഡ് എറിഞ്ഞു. അടുത്ത പന്തിൽ ഡബിൾ ഓടിയെടുത്ത പഠാൻ, അവസാന രണ്ട് പന്തുകളിൽ ഫോറും സിക്സറും പറത്തിയതോടെ, ഓവറിൽ ആകെ 25 റൺസ് പിറന്നു.
നാൽപ്പതുകാരനായ യൂസഫ് പഠാൻ അവിടം കൊണ്ടും അവസാനിപ്പിച്ചില്ല. ബ്രാഡ് ഇവാൻസ് എറിഞ്ഞ ഒൻപതാം ഓവറിൽ രണ്ട് സിക്സറുകളും ഒരു ബൗണ്ടറിയും പഠാൻ നേടി. ടെൻഡായ് ചത്താര എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ബംഗ്ലാദേശ് താരം മുഷ്ഫിഖുർ റഹിം പഠാന് സ്ട്രൈക് കൈമാറി. തുടർന്നുള്ള പന്തുകളിൽ സിക്സും ഫോറും വീണ്ടും സിക്സും നേടിയ യൂസഫ് പഠാൻ, ബൗണ്ടറിയിലൂടെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
ഡർബന് വേണ്ടി അബ്ബാസ് രണ്ട് വിക്കറ്റ് വീഴ്ത്തി. 14 പന്തിൽ 39 റൺസ് നേടിയ ആന്ദ്രെ ഫ്ലെച്ചറുടെ ബാറ്റിംഗ് കരുത്തിലാണ് ഡർബൻ 10 ഓവറിൽ 140ന് 4 എന്ന സ്കോറിൽ എത്തിയത്. ആസിഫ് അലി 32 റൺസുമായും വെൽച്ച് 24 റൺസുമായും പുറത്താകാതെ നിന്നു. ബഫലോസിന് വേണ്ടി നൂർ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.
Discussion about this post