കൊച്ചി : ആലുവയിൽ ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ സംസ്‌കാര ചടങ്ങിന് മന്ത്രിമാർ ആരും എത്താതിരുന്നതിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിമാരുടെ അസാന്നിദ്ധ്യത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും അന്വേഷിച്ചിട്ട് പറയാം എന്നുമാണ് റിയാസ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. വിഷയത്തിൽ ശരിയായ രീതിയിലാണ് സർക്കാർ നിലപാട് എടുത്തത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആലുവയിൽ നടന്ന സംഭവം വളരെ ദുഃഖകരമാണ്. അത് നമുക്കെല്ലാം വളരെ പ്രയാസം നൽകുന്ന ഒന്നാണ്. വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ പി. രാജീവും വീണാ ജോർജും കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ ക്രമസമാധാന പാലനത്തിൽ കേരളം മുൻപന്തിയിലാണ്. അത് ഉത്തർപ്രദേശ് പോലീസ് ഇവിടെയെത്തി പോലീസിംഗ് നടത്തിയിട്ടല്ല. കേരളത്തിലെ ആഭ്യന്തരവകുപ്പും സർക്കാർ നടപടികളും കൊണ്ടാണ് ജനകീയ പോലീസ് നയം നടപ്പിലാക്കാൻ സാധിച്ചത് എന്നാണ് റിയാസിന്റെ വാദം.
കേരളത്തിൽ നല്ല നിലയിലുള്ള പോലീസിംഗ് ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഭീകരമായ സ്ഥിതിയാണ്. കേരളത്തിന്റെ ക്രമസമാധാനം ഭദ്രമാകുന്നതിന് നേതൃത്വപരമായ പങ്ക് എൽഡിഎഫ് സർക്കാർ വഹിക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
Discussion about this post