ന്യൂഡൽഹി : ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഗൗരവമേറിയ പ്രശ്നങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിച്ചില്ലെങ്കിൽ ഇരുരാജ്യങ്ങൾക്കും സാധാരണ അയൽക്കാരാകാൻ സാധിക്കില്ലെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.
ഇസ്ലാമാബാദിൽ നടന്ന പാകിസ്താൻ മിനറൽസ് ഉച്ചകോടിയുടെ ഉദ്ഘാടന വേളയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഷരീഫ് ആവശ്യം ഉന്നയിച്ചത്. ഒരു രാജ്യത്തെയും പേരെടുത്ത് പരാമർശിക്കാതെയായിരുന്നു പ്രസംഗം. അടുത്തിടെ അൽ അറേബ്യ ന്യൂസിന് നൽകിയ അഭിമുഖത്തിലും ഷെരീഫ് ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നു.
”ഒരു ആണവാക്രമണം നടന്നാൽ ആരും പിന്നെ ജീവനോടെ ഇരിക്കില്ല. അതുകൊണ്ട് തന്നെ യുദ്ധം ഒരിക്കലും ഒരു പരിഹാരമല്ല. ഞങ്ങൾക്ക് ആരോടും വിരോധമില്ല. നമുക്ക് സ്വന്തം കാര്യങ്ങൾ നോക്കണം, നമ്മുടെ രാഷ്ട്രം കെട്ടിപ്പടുക്കണം. യുദ്ധം ഒരു പരിഹാരമല്ലാത്തതിനാൽ അയൽ രാജ്യവുമായി ഗൗരവമേറിയ വിഷയങ്ങൾ സംസാരിക്കാൻ ഞങ്ങൾ തയ്യാറാണ്. ഇത്തരം കാര്യങ്ങൾ സമാധാനത്തോടെ ചർച്ച ചെയ്തില്ലെങ്കിൽ ഒരിക്കലും നമുക്ക് സാധാരണ രീതിയിൽ അയൽ രാജ്യങ്ങളായി മുന്നോട്ട് പോകാൻ സാധിക്കില്ല” ഷെരീഫ് പറഞ്ഞു.
”പാകിസ്താൻ ഒരു ആണവശക്തിയാണ്. മറ്റ് രാജ്യങ്ങളെ ആക്രമിക്കാനല്ല, മറിച്ച് നമ്മുടെ പ്രതിരോധ ആവശ്യങ്ങൾക്ക് വേണ്ടിയാണത്. കഴിഞ്ഞ 75 വർഷത്തിനിടെ ഞങ്ങൾ മൂന്ന് യുദ്ധങ്ങൾ നടത്തി. എന്നിട്ട് എന്ത് സംഭവിച്ചു? അത് കൂടുതൽ ദാരിദ്ര്യവും തൊഴിലില്ലായ്മയും ജനങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയുടെ അഭാവവും മാത്രമാണ് സൃഷ്ടിച്ചത്. അപ്പോൾ ഇനി യുദ്ധം ചെയ്യേണ്ട ആവശ്യമുണ്ടോ ? അടുത്തത് ഒരു ആണവ യുദ്ധമുണ്ടായാൽ എന്താണ് സംഭവിച്ചത് എന്ന് പറയാൻ ആരാണ് ജീവിച്ചിരിപ്പുണ്ടാകുക” ഷെരീഫ് ചോദിച്ചു.
Discussion about this post