ന്യൂഡൽഹി : തെന്നിന്ത്യൻ നടിയും മുൻ എംഎൽഎയുമായ ജയസുധ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡി ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരൺ ചഗ്ഗ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് താരം പാർട്ടിയിൽ ചേർന്നത്.
”രാജ്യം ഇന്ന് ഈ നിലയിലെത്താൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇന്ത്യയ്ക്ക് പുറത്ത് പോയാൽ വിദേശ രാജ്യങ്ങളിലുളളവർ നമ്മുടെ രാജ്യത്തെ പ്രശംസിക്കുന്നത് കാണാം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്തെ സേവിക്കണം” എന്നും ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ജയസുധ പറഞ്ഞു.
”കഴിഞ്ഞ ഒമ്പത് വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത പ്രവർത്തനങ്ങളിൽ ആകൃഷ്ടയായ ജയസുധ പാർട്ടിയിൽ ചേർന്നു. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്ക്ക് വേണ്ടി ജയസുധയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു” തരൺ ചഗ്ഗ് പറഞ്ഞു.
1970 കളിലും 80കളിലും തിളങ്ങി നിന്നിരുന്ന തെലുങ്ക് നടിയാണ് ജയസുധ. വൈഎസ് രാജശേഖര റെഡിയുടെ ക്ഷണം സ്വീകരിച്ച് അവർ 2009ൽ കോൺഗ്രസിൽ ചേർന്നിരുന്നു. ആ വർഷം നടന്ന ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പിൽ സെക്കന്തരാബാദ് മണ്ഡലത്തിൽ നിന്ന് ജയസുധ വിജയിക്കുകയും എംഎൽഎയാവുകയും ചെയ്തു. തെലങ്കാന രൂപീകരണത്തിന് ശേഷം, 2016 ൽ അവർ തെലുങ്കുദേശം പാർട്ടിയിൽ ചേർന്നു.
രാജശേഖര റെഡ്ഡിയുടെ മകൻ ജഗൻമോഹൻ റെഡ്ഡി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച വേളയിൽ ജയസുധ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നിരുന്നു. ജയസുധയ്‌ക്കൊപ്പം മകൻ നിഹാർ കപൂറും വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നെങ്കിലും പിന്നീട് രാജി വയ്ക്കുകയായിരുന്നു.
Discussion about this post