ന്യൂഡൽഹി: വിവാദ വിഷയത്തിൽ രാഹുൽ ഗാന്ധി ഉപയോഗിച്ച ഭാഷ അനുചിതവും അപക്വവുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് സുപ്രീം കോടതി. പൊതുപ്രവർത്തകർ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ വാക്കുകളിൽ മിതത്വം പാലിക്കണമെന്ന് രാഹുലിനെ ആവർത്തിച്ച് ഓർമ്മിപ്പിക്കുകയാണെന്നും കോടതി വ്യക്തമാക്കി. രാഹുൽ പരമാവധി ശിക്ഷയ്ക്ക് അർഹനാണോ എന്ന കാര്യമാണ് പ്രധാനമായും പരിശോധിച്ചതെന്നും കേസിന്റെ മെറിറ്റിലേക്കോ രാഷ്ട്രീയത്തിലേക്കോ ഇപ്പോൾ കടക്കുന്നില്ലെന്നും വിധി പ്രസ്താവത്തിൽ സുപ്രീം കോടതി വ്യക്തമാക്കി.
രാഹുലിന്റെ അവകാശങ്ങൾ മാത്രമല്ല കോടതി പരിഗണിച്ചത്. രാഹുലിനെ എം പിയായി തിരഞ്ഞെടുത്ത വയനാട് മണ്ഡലത്തിലെ ജനങ്ങളുടെ അവകാശങ്ങൾ കൂടിയാണ് പരിഗണനക്ക് വന്നത്. ഇത് പരിഗണിക്കവെയാണ് പാർലമെന്റ് അംഗം എന്ന നിലയിലുള്ള അയോഗ്യതക്ക് കാരണമായ പരമാവധി ശിക്ഷയെ കുറിച്ച് പരിശോധിച്ചത്. രാഹുലിന് പരമാവധി ശിക്ഷ നൽകാൻ തക്കതായ കാരണങ്ങൾ നിലവിൽ ഇല്ല എന്നതാണ് കോടതിക്ക് ബോദ്ധ്യപ്പെടുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി ആർ ഗവായ്, പി എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് രാഹുലിന്റെ അപേക്ഷ പരിഗണിച്ചത്.
കള്ളന്മാർക്കെല്ലാം മോദി എന്ന പേര് വരാൻ കാരണം എന്താണെന്ന് രാഹുൽ ഗാന്ധി 2019ൽ ഒരു രാഷ്ട്രീയ പ്രസംഗത്തിൽ ചോദിച്ചതിനെതിരെ ബിജെപി നേതാവ് പൂർണേഷ് കുമാർ മോദിയാണ് കോടതിയെ സമീപിച്ചത്. രാഹുലിന്റെ പ്രസ്താവന ഒരു വിഭാഗത്തെ പൂർണമായി അവഹേളിക്കുന്നതാണെന്ന് കണ്ടെത്തിയ കോടതി രാഹുലിന് പരമാവധി ശിക്ഷയായ രണ്ട് വർഷം തടവ് വിധിക്കുകയായിരുന്നു. ഇതോടെ രാഹുലിനെ പാർലമെന്റ് അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇത് ചോദ്യം ചെയ്ത് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചുവെങ്കിലും ശിക്ഷ റദ്ദാക്കാൻ കോടതി തയ്യാറായില്ല. തുടർന്ന് പരമാവധി ശിക്ഷ ചോദ്യം ചെയ്തുള്ള രാഹുലിന്റെ അപേക്ഷകൾ യഥാക്രമം സെഷൻസ് കോടതിയും ഗുജറാത്ത് ഹൈക്കോടതിയും നിരാകരിച്ചു. ഇതോടെയാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത്.
Discussion about this post