തിരുവനന്തപുരം : അക്ഷയ കേന്ദ്രങ്ങളിൽ അഴിമതിയും കൈക്കൂലിയും വ്യാപകമാകുന്നു എന്ന പരാതികൾ ഉയർന്നതിനെ തുടർന്ന് കേരളത്തിലെ നൂറ്റിമുപ്പതോളം അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. ‘ഓപ്പറേഷൻ e-സേവ’ എന്ന പേരിൽ സംസ്ഥാനതലത്തിൽ നിരവധി അക്ഷയ കേന്ദ്രങ്ങളിലായി ഒരേ സമയമാണ് പരിശോധന നടന്നത്. മിന്നൽ പരിശോധന രാവിലെ 11.00 മണി മുതല്‍ ആണ് ആരംഭിച്ചതെന്ന് വിജിലൻസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറുപ്പിൽ അറിയിച്ചു.
ചില അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ സേവനങ്ങള്‍ക്കായി പൊതുജനങ്ങളില്‍ നിന്നും അമിത ഫീസ് ഈടാക്കി അവരെ ചൂഷണം ചെയ്യുന്നതായി നിരവധി ഇടങ്ങളിൽ നിന്നും പരാതി ഉയർന്നിരുന്നു. കൂടാതെ ജില്ല അക്ഷയ പ്രോജക്റ്റ് ഓഫീസര്‍മാര്‍ അക്ഷയസെന്റര്‍ നടത്തിപ്പുകാരില്‍ നിന്നും കൈക്കൂലി വാങ്ങി അഴിമതിയ്ക്കും ക്രമക്കേടുകള്‍ക്കും കൂട്ടുനില്‍ക്കുന്നതായും പരാതികൾ ഉണ്ട്. വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. ടി.കെ. വിനോദ് കുമാര്‍.ഐ.പി.എസിന്റെ ഉത്തരവനുസരിച്ച് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ശ്രീമതി.ഹര്‍ഷിത അത്തല്ലൂരി.ഐ.പി.എസ്-ന്റെ മേല്‍നോട്ടത്തിലും പോലീസ് സൂപ്രണ്ടന്റ് ശ്രീ.ഇ.എസ്.ബിജുമോന്റെ നേതൃത്വത്തിലുമാണ് സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തിയത്.
സംസ്ഥാനത്തെ ചില അക്ഷയ കേന്ദ്രങ്ങളിലൂടെ നടക്കുന്ന ഇത്തരം അഴിമതികളെ കുറിച്ച് വിജിലൻസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. ഇത്തരത്തിലുള്ള അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെട്ടാൽ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സാപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ടി കെ വിനോദ് കുമാര്‍ ഐ പി എസ് വിജിലൻസിന്‍റെ ഫേസ്ബുക്ക് പേജിലൂടെ അഭ്യർത്ഥിച്ചു.









Discussion about this post