ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ വാഹനമായ ചാന്ദ്രയാൻ 3 ഇന്ന് ചന്ദ്രന്റെ ഭ്രമണ പഥത്തിൽ പ്രവേശിക്കും. വൈകീട്ട് ഏഴ് മണിയോടെയാണ് ചാന്ദ്രയാൻ 3 ഭ്രമണപഥത്തിൽ പ്രവേശിക്കുക. ഈ മാസം 1 ന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ടിരുന്നു.
ലൂണാർ ഓർബിറ്റ് ഇൻജെക്ഷൻ പ്രക്രിയയിലൂടെയാണ് ചാന്ദ്രയാൻ 2 ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക. ദൗത്യത്തിൽ ഏറെ സങ്കീർണമായ പ്രക്രിയയാണ് ഇത്. വേഗം നിയന്ത്രണം ഉൾപ്പെടെ നടത്തി അതീവ ശ്രദ്ധയോടെയാണ് ഈ പ്രക്രിയ പൂർത്തിയാക്കുക. ഭ്രമണപഥത്തിൽ പ്രവേശിച്ചാൽ പേടകം ചന്ദ്രനെ വലം വയ്ക്കാൻ ആരംഭിക്കും. ഭ്രമണം പൂർത്തിയായ ശേഷം ഈ മാസം ചാന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങും.
വൈകീട്ട് 7. 12 ഓടെയാകും ലൂണാർ ഓർബിറ്റ് ഇൻജക്ഷൻ ജ്വലിപ്പിക്കുക. ഇതിനായി ബംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രമായ ഇസ്ട്രാക്കിൽ നിന്ന് കമാൻഡ് അപ്‌ലിങ്ക് ചെയ്യും. കമാൻഡ് സ്വീകരിക്കുന്നതോടെ ജ്വലനം ആരംഭിക്കും. ത്രസ്റ്റർ 31 മിനിറ്റ് നേരമാകും ജ്വലിപ്പിക്കുക. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതോടെ പേടകത്തിന്റെ യാത്രയുടെ മൂന്നിൽ രണ്ട് ദൂരവും പൂർത്തിയാകുമെന്ന് ഐഎസ്ആർഒ അറിയിച്ചു.
ജൂലൈ 14 നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും ചാന്ദ്രയാൻ 3 വിക്ഷേപിച്ചത്. അഞ്ച് തവണ പേടകത്തിന്റെ ഭ്രമണപഥം ഉയർത്തിയിരുന്നു. ഈ മാസം 23 നോ 24 നോ പേടകം ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post