ജിദ്ദ: സൗദിയിലെ ടൂറിസ്റ്റ് കേന്ദ്രമായ ഫുർസാൻ ദ്വീപിൽ ഇന്ത്യൻ കാക്കകൾ ശല്യമാകുന്നു. വന്യജീവി സങ്കേതത്തിൽ നിന്ന് 35% ഇന്ത്യൻ കാക്കകളെ തുരത്തിയതായി ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം. പുതുതായി കടന്നുകയറി ആവാസ മേഖലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ജീവജാലങ്ങളെ നിയന്ത്രിക്കുന്ന നടപടി തുടരുകയാണെന്നും വന്യജീവി വകുപ്പ് അറിയിച്ചു.
രാജ്യത്തെ ജൈല വൈവിധ്യവും ജനിതക വിഭവങ്ങളും നിയന്ത്രിക്കുന്നതിനായി തദ്ദേശീയമല്ലാത്ത അധിനിവേശ ജീവിവർഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് കാക്കകളെ തുരത്തുന്നത്. പെരുകി വരുന്ന ഇന്ത്യൻ കാക്കകൾ വൈദ്യുതി മുടക്കം വരുത്തുകയും കന്നുകാലികളെ ആക്രമിക്കുകയും ചെയ്യുന്നതായി പരാതികളുയർന്നിരുന്നു. കടൽ പക്ഷികളുടെ മുട്ടകളും കാക്കകൾ അകത്താക്കിയിരുന്നു.
പദ്ധതിയുടെ ഭാഗമായി കാക്കകളെ ഉന്മൂലനം ചെയ്യുക, കാക്കളുടെ പ്രജനനം തടയുക, പ്രജനന മേഖലകൾ, ഉറങ്ങുന്ന സ്ഥലങ്ങൾ, ഭക്ഷണ സ്ഥലങ്ങൾ, സ്വഭാവം എന്നിവ തിരിച്ചറിയുക, പക്ഷികളുടെ എണ്ണം കണക്കാക്കാക്കുകയും വിലയിരുത്തുകയും ചെയ്യുന്നതും വന്യജീവി വികസന കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്.സൗദിയിലെ പരിസ്ഥിതി സംരക്ഷിത മേഖലയായ ഫുർസാൻ ദ്വീപ് വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. ജിസാനോട് അടുത്തുകിടക്കുന്ന ഈ മേഖലയിൽ ടൂറിസം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. അതിനിടയിലാണ് ഇന്ത്യൻ കാക്കകളുടെ ഈ ശല്യം ചെയ്യൽ.
Discussion about this post