ബീജിംഗ്: ചൈനയിലെ ഷാൻഡോംഗിൽ ശക്തമായ ഭൂചലനം. പ്രാദേശിക സമയം പുലർച്ചെ 2.30ന് ഉണ്ടായ ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്ന് വീണതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ദേഷൂ നഗരത്തിലെ പിംഗ്യുവാൻ മേഖലയെ ആകെ ഭൂചലനം പിടിച്ച് കുലുക്കിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിക്ടർ സ്കെയിലിൽ 5.5 ആയിരുന്നു ഭൂചലനത്തിന്റെ തീവ്രത.
ദേഷൂ നഗരത്തിൽ നിന്നും 26 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളെ കുറിച്ചുള്ള പൂർണമായ വിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല.
അതേസമയം ശനിയാഴ്ച അഫ്ഗാനിസ്ഥാനിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. രാത്രി 9.30 ഓടെ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ പാകിസ്താനിലും ഡൽഹിയിലും എത്തിയിരുന്നു. അഫ്ഗാനിലെ ഹിന്ദുകുഷ് മേഖലയായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
ഡൽഹിക്ക് പുറമേ കശ്മീരിലെ രജൗരി, ശ്രീനഗർ, ഗുൽമാർഗ്, കത്ര തുടങ്ങിയ സ്ഥലങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം പകൽ 8.32 ന് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും കശ്മീരിൽ അനുഭവപ്പെട്ടിരുന്നു. 10.24നും തുടർ ചലനങ്ങൾ ഉണ്ടായെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.
Discussion about this post