തൂത്തുക്കുടി: തമിഴ്‌നാട്ടിലെ ആദിച്ചനല്ലൂരിൽ പുരാവസ്തു മ്യൂസിയത്തിന് കേന്ദ്ര ധനമന്ത്രി
നിർമ്മലാ സീതാരാമൻ തറക്കല്ലിട്ടു. 2020-21 ബജറ്റിൽ ആദിച്ചനല്ലൂരിനെ രാജ്യത്തെ അഞ്ച് പൗരാണിക കേന്ദ്രങ്ങളിലൊന്നായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനെ മാതൃകാകേന്ദ്രമായി വികസിപ്പിക്കുമെന്നും ബജറ്റിൽ വാഗ്ദാനം നൽകിയിരുന്നു. ഇതാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്.
താമരബരണി നദീതീരത്താണ് ആദിച്ചനല്ലൂർ. താമരഭരണി താഴ് വരയിലെ സംസ്‌കൃതിയുടെ വീണ്ടെടുപ്പും ഭാവി തലമുറയ്ക്കായി അതിനെ അവതരിപ്പിക്കുകയുമാണ് മ്യൂസിയം വഴി ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയുടെ പുരാതന സംസ്‌കൃതിക്ക് ആദരവാണ് മ്യൂസിയത്തിലൂടെ ലഭിക്കുന്നതെന്ന് നിർമല സീതാരാമൻ പറഞ്ഞു.
ആദിച്ചനല്ലൂരിൽ നിന്നും ഖനനം ചെയ്തതും എന്നാൽ വിദേശ മ്യൂസിയങ്ങളിലേക്ക് കടത്തികൊണ്ടുപോയതുമായ അയ്യായിരത്തിലധികം വരുന്ന പുരാവസ്തുക്കൾ തിരികെ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് നിർമ്മലാ സീതാരാമൻ അറിയിച്ചു.
ആദിച്ചനല്ലൂരിലെ ഖനനത്തിൽ നിന്ന് കണ്ടെത്തിയ നിരവധി അസ്ഥികലശങ്ങളും മറ്റ് പുരാവസ്തുക്കളും തിരുനെൽവേലി – തിരുച്ചെന്തൂർ റോഡിൽ വരുന്ന ലോകോത്തര മ്യൂസിയത്തിൽ പ്രദർശിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. ആദിച്ചനല്ലൂരിലെ ഖനനത്തിൽ 3,400 വർഷം പഴക്കമുള്ള നിരവധി വസ്തുക്കൾ ലഭിച്ചിട്ടുണ്ട്.
1876 ൽ ബർലിൻ മ്യൂസിയത്തിൽ നിന്നുളള ഡോ ജാഗോർ ആണ് ഇവിടെ നിന്നും ഇത്തരം അസ്ഥികലശങ്ങൾ ആദ്യം കണ്ടെടുത്തത്. പിന്നീട് 1910 ൽ ഇംഗ്ലീഷുകാരനായ അലക്‌സാണ്ടറും ഇതിന് നിരവധി തെളിവുകൾ ഇവിടെ നിന്നും കണ്ടെടുത്തു. സ്വർണമകുടവും വെങ്കല വസ്തുക്കളുമുൾപ്പെടെ ഇവിടെ നിന്നും കണ്ടെടുത്തിരുന്നു.
പിന്നീട് 2003-2004 ലും 2004-05 ലും ഇവിടെ നിന്നും പൗരാണിക വസ്തുക്കൾ കണ്ടെടുക്കാനുളള ശ്രമം ആരംഭിച്ചു. 2004 ൽ കണ്ടെടുത്ത വസ്തുക്കളുടെ കാർബൺ ഡേറ്റിങ് പരിശോധനകളിൽ ബിസി 1000 ത്തിലും 600 ലും ഒക്കെ ഉളളതാണെന്ന് തെളിഞ്ഞിട്ടുണ്ട്. മനുഷ്യ അസ്ഥികൂടങ്ങൾ അടങ്ങിയ 169 അസ്ഥികലശങ്ങൾ ഇവിടെ നിന്നും കണ്ടെുത്തിട്ടുണ്ട്.
Discussion about this post