ന്യൂഡൽഹി: സ്വപ്‌ന ലക്ഷ്യത്തോട് കൂടുതൽ അടുത്ത് ഇന്ത്യയുടെ അഭിമാനദൗത്യം ചാന്ദ്രയാൻ 3. പേടകത്തിന്റെ ആദ്യ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കി. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് പ്രക്രിയ പൂർത്തിയായത്. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം നടത്തിയത്. ഇപ്പോൾ ചന്ദ്രനിൽ നിന്ന് 170 കിലോമീറ്റർ അടുത്ത ദൂരവും 4313 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകമുള്ളത്.
അടുത്ത ഘട്ടം ആഗസ്റ്റ് 9, 14, 15 തിയ്യതികളിലാണ് നടക്കുക.ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിച്ച ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടുക. ആഗസ്റ്റ് 23ന് വൈകിട്ട് തന്നെ സോഫ്റ്റ് ലാൻഡിങ്ങ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഐ എസ് ആർ ഒ.
ഇന്നലെ ചാന്ദ്രയാൻ എടുത്ത ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. ചാന്ദ്രയാന്റെ ലൂണാർ ഓർബിറ്റ് ഇൻസെർട്ടേഷന്റെ സമയത്ത് പകർത്തിയ ദൃശ്യങ്ങളാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്.’എനിക്ക് ചാന്ദ്ര ഗുരുത്വാകർഷണം അനുഭവപ്പെടുന്നു’ എന്നായിരുന്നു ഇൻസെർട്ടേഷൻ സമയത്ത് ചാന്ദ്രയാൻ ഐഎസ്ആർഒയ്ക്ക് നൽകിയ സന്ദേശം.
Discussion about this post