സിഡ്‌നി : ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ അദ്ധ്യാപകന് നേരെ അച്ചടക്ക നടപടി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപകനായ ജെയിംസ് ആൻഡേഴ്‌സണെതിരെയാണ് അച്ചടക്ക നടപടിക്കൊരുങ്ങുന്നത്. തുടർന്ന് ഓസ്‌ട്രേലിയ വിദ്യാഭ്യാസ വകുപ്പിനോട് ജെയിംസ് ആൻഡേഴ്‌സൺ മാപ്പ് ചോദിച്ചു.
2021, മാർച്ച് 3 നാണ് സംഭവം നടന്നത്. ഒരു ഇന്ത്യൻ അവതാരക ഒരു വിഷയത്തെപ്പറ്റി അവതരിപ്പിക്കുന്ന യൂട്യൂബ് വീഡിയോ ആൻഡേഴ്‌സൺ ക്ലാസിൽ കാണിച്ചിരുന്നു. ഡിഡി ഒഡിയ വീഡിയോയായിരുന്നു അത്. വീഡിയോ കണ്ടതിന് ശേഷം അതിലുള്ള അവതാരകയെ ആൻഡേഴ്‌സൺ കളിയാക്കുകയാണ് ചെയ്തത്.
”എല്ലാ ഇന്ത്യക്കാരു ഊബർ ഡ്രൈവർമാരും ഭക്ഷണം ഡെലിവറി ചെയ്യുന്നവരുമാണ്. അവരുടെ സേവനം വളരെ മോശമാണ്” എന്നാണ് ആൻഡേഴ്‌സൺ പറഞ്ഞത് എന്ന് വിദ്യാർത്ഥി പരാതിപ്പെട്ടു. വീഡിയോ കാണുന്നതിനിടയിൽ ആൻഡേഴ്‌സൺ, പുഞ്ചിരിക്കുകയും ഇടയ്ക്കിടെ തന്നെ നോക്കുകയും ചെയ്തു. അവരുടെ ഉച്ചാരണത്തെ ആൻഡേഴ്‌സൺ കളിയാക്കിയെന്നും ന്യൂ സൗത്ത് വെയിൽസിലെ സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവിൽ ട്രിബ്യൂണലിൽ പരാതി നൽകിക്കൊണ്ട് വിദ്യാർത്ഥി പറഞ്ഞു. താൻ ഇന്ത്യൻ വംശജനായത് കൊണ്ട് തന്നെ അത് വല്ലാതെ വേദനിപ്പിച്ചു എന്നും വിദ്യാർത്ഥി പരാതിപ്പെട്ടു.
തുടർന്ന് തന്റെ പ്രസ്താവനകൾ അനുചിതവും വംശീയ അധിക്ഷേപവുമായിരുന്നുവെന്ന് ആൻഡേഴ്‌സൺ സമ്മതിച്ചു. ക്ലാസിലെ വിദ്യാർത്ഥികളെ ഇത് വേദനിപ്പിക്കുമെന്ന് താൻ ചിന്തിച്ചില്ലെന്നും ആൻഡേഴ്‌സൺ പറഞ്ഞു.
വിദ്യാർത്ഥിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ട്രൈബ്യൂണൽ അദ്ധ്യാപകനെതിരെ അച്ചടക്ക നടപടിയെടുത്തു. അദ്ധ്യാപകന് പ്രത്യേക പരിശീലനം നൽകാനും വിദ്യാർത്ഥിയോട് ഔദ്യോഗിക മാപ്പ് പറയാനും വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി.
Discussion about this post