ഫ്ലോറിഡ: അമേരിക്കൻ മണ്ണിൽ വിൻഡീസിനെ തവിടു പൊടിയാക്കി ഗംഭീര വിജയം ആഘോഷിച്ച് ഇന്ത്യ. നിർണായകമായ നാലാം ട്വന്റി 20യിൽ 9 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. വിൻഡീസ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം വെറും 17 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
നേരത്തേ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. അർദ്ധ സെഞ്ച്വറി നേടിയ ഷിമ്രോൺ ഹെറ്റ്മെയറും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഷായ് ഹോപ്പും ചേർന്നാണ് വിൻഡീസിന് മികച്ച സ്കോർ സമ്മാനിച്ചത്.
39 പന്തിൽ 3 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെടെ ഹെറ്റ്മെയർ 61 റൺസെടുത്തു. 29 പന്തിൽ 3 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെടെ 45 റൺസാണ് ഷായ് ഹോപ്പ് നേടിയത്. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗ് മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ബൗളർമാർക്ക് യാതൊരു സഹായവും ലഭിക്കാതിരുന്ന വിക്കറ്റിൽ അക്ഷരാർത്ഥത്തിൽ ഇന്ത്യൻ യുവ ഓപ്പണർമാർ വിൻഡീസ് ബൗളർമാരെ തച്ചു തകർത്തു. ആക്രമണ ബാറ്റിംഗിന്റെ പര്യായമായി മാറിയ യശസ്വി ജയ്സ്വാൾ 51 പന്തിൽ 84 റൺസുമായി പുറത്താകാതെ നിന്നു. 11 ബൗണ്ടറികളും 3 സിക്സറുകളും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്. പരമ്പരയിൽ ആദ്യമായി ഫോമിലേക്ക് ഉയർന്ന ശുഭ്മാൻ ഗിൽ കൂടി അവസരത്തിനൊത്ത് ഉയർന്നതോടെ ഇന്ത്യൻ ജയം അനായാസമായി. ഗിൽ 47 പന്തിൽ 3 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെടെ 77 റൺസെടുത്ത് പുറത്തായി.
പതിനഞ്ചാം ഓവറിലെ മൂന്നാമത്തെ പന്തിൽ റൊമാരിയോ ഷെഫേർഡിന്റെ പന്തിൽ ഷായ് ഹോപ്പ് പിടിച്ച് ഗിൽ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 165 റൺസിൽ എത്തിയിരുന്നു. വൺ ഡൗണായി ഇറങ്ങിയ തിലക് വർമ 7 റൺസുമായി പുറത്താകാതെ നിന്നു.
തുടർച്ചയായ രണ്ടാം ജയത്തോടെ ടൂർണമെന്റിൽ ഇന്ത്യ വിൻഡീസിനൊപ്പമെത്തി. ഇതോടെ അവസാന ട്വന്റി 20 മത്സരം ഫൈനലിന്റെ ആവേശത്തിലേക്ക് നീങ്ങും.
Discussion about this post